കണ്ടനാട് പള്ളിയില്‍ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കി

ഓര്‍ത്തഡോക്സ് -യാക്കോബായ തര്‍ക്കം നിലനില്‍ക്കുന്ന എറണാകുളം കണ്ടനാട് പള്ളിയില്‍ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കി. കോടതി ഉത്തരവ് അനുസരിച്ച് ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ പ്രവേശിച്ച് കുര്‍ബാന നടത്തി. 1964ന് ശേഷം ഇതാദ്യമായാണ് ഓർത്തഡോക്സ് മെത്രാപ്പൊലീത്ത ഈ പള്ളിയിൽ കുർബാന നടത്തുന്നത്.

2017ൽ ഓര്‍ത്തഡോക്‌സ് സഭക്ക് ആരാധന നടത്താൻ അനുവാദം നൽകി സുപ്രീംകോടതി വിധിച്ചിരുന്നു. ഇത് നടപ്പാക്കാത്തതിനെ തുടർന്ന് കേരള സർക്കാറിനും വിധിയെ മറികടന്ന് ഉത്തരവ് ഇറക്കിയ കേരള ഹൈക്കോടതിയെയും സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു.

1964ന് ശേഷം ആദ്യമായാണ് ഓർത്തഡോക്സ് വിഭാഗത്തിന് പള്ളിയിൽ ആരാധന നടത്താൻ കഴിയുന്നത്. ഓര്‍ത്തഡോക്‌സ് സഭക്ക് ആരാധന നടത്താനായിരുന്നു 2017ലെ സുപ്രീംകോടതി വിധി. ഈ വിധി നിലനില്‍ക്കെ യാക്കോബായ സഭക്ക് കൂടി ആരാധനക്ക് അനുമതി നല്‍കി ഹൈക്കോടതി ജഡ്ജി ഹരിപ്രസാദ് ഇടക്കാല ഉത്തരവിറക്കി. ഇത് ചോദ്യം ചെയ്ത് ഓര്‍ത്തഡോക്‌സ് സഭ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്.

സുപ്രീംകോടതി വിധി മറികടക്കുന്ന ഉത്തരവ്‌ ഇറക്കാൻ എന്ത് അധികാരമാണ് ഹൈക്കോടതി ജഡ്ജിക്ക് ഉള്ളതെന്നും കേരളം ഇന്ത്യയുടെ ഭാഗമാണെന്ന് ഓർക്കണമെന്നും ജസ്റ്റിസ് അരുൺ മിശ്ര വിമര്‍ശിച്ചിരുന്നു.

തുടർന്നാണ് ഓർത്തഡോക്സ് വിഭാഗക്കാർക്ക് ആരാധന നടത്താനുള്ള വിധി നടപ്പാക്കിയത്.