സുധാകരന്റേത് കണ്ണൂരുകാര്‍ തമ്മില്‍ സാധാരണ പറയുന്ന വാക്ക്; തൃക്കാക്കരയില്‍ സി.പി.എമ്മിന് ഒന്നും പറയാനില്ലെന്ന് വി.ഡി സതീശന്‍

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം വിവാദമാകുന്ന സാഹചര്യത്തില്‍ ന്യായീകരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കെ സുധാകരന്റേത് കണ്ണൂരുകാര്‍ തമ്മില്‍ സാധാരണ പറയുന്ന വാക്കുകളാണ്. തൃക്കാക്കരയില്‍ വേറെ ഒന്നും പറയാന്‍ ഇല്ലാത്തത് കൊണ്ടാണ് സിപിഎം സുധാകരന്റെ വാക്കുകളെ ഉയര്‍ത്തിക്കൊണ്ട് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

പരാമര്‍ശം അടഞ്ഞ അധ്യായമാണ്. അതിനിടയാക്കിയ സാഹചര്യങ്ങളെ കുറിച്ച് കഴിഞ്ഞ ദിവസം കെ സുധാകരന്‍ തന്നെ വിശദീകരിച്ചിരുന്നുവെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലേക്ക് കത്തോലിക്കാ സഭയെ വലിച്ചിഴച്ചത് സിപിഎമ്മാണ്. കോണ്‍ഗ്രസ് അങ്ങനെ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. സഭ കോണ്‍ഗ്രസിനോട് പോലും സ്ഥാനാര്‍ത്ഥി വിഷയത്തില്‍ അഭിപ്രായം പറഞ്ഞിട്ടില്ലെന്നും സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ചങ്ങല പൊട്ടിയ പട്ടിയെ പോലെയാണെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞത്. പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി സുധാകരന്‍ രംഗത്തെത്തിയിരുന്നു. ചങ്ങല പൊട്ടിയ പട്ടിയെന്നത് മലബാറിലെ ഒരു ഉപമയാണ്. ചങ്ങല പൊട്ടിയ പട്ടിയെ പോലെ ഓടുകയാണെന്ന് താന്‍ തന്നെ കുറിച്ചും പറയാറുണ്ട്. പരാമര്‍ശം തെറ്റായി തോന്നിയെങ്കില്‍ അത് പിന്‍വലിക്കുന്നു. എന്നാല്‍ ക്ഷമ ചോദിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും സര്‍ക്കാരിന്റെ കയ്യില്‍ പണമില്ല. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ മുഖ്യമന്ത്രി സര്‍ക്കാര്‍ പണം ചെലവഴിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് സംബന്ധിച്ചാണ് ഇത്തരമൊരു പദപ്രയോഗം നടത്തിയതെന്നും കെ സുധാകരന്‍ പറഞ്ഞു. പരാമര്‍ശത്തെ തുടര്‍ന്ന് തന്നെ അറസ്റ്റു ചെയ്യുകയാണെങ്കില്‍ ചെയ്യട്ടെ. ഇത് വെള്ളരിക്കാപ്പട്ടണം അല്ല. വിവാദം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചാല്‍ എല്‍ഡിഎഫിന് പത്ത് വോട്ട് കിട്ടുമെങ്കില്‍ കിട്ടിക്കോട്ടെയെന്നും സുധാകരന്‍ പറഞ്ഞു.