സഭാതര്‍ക്ക കേസില്‍ കക്ഷി അല്ലാത്തതിനാല്‍ വിധി നടപ്പാക്കേണ്ട ബാദ്ധ്യതയില്ല; മനസ്സില്ലാമനസ്സോടെയാണു വിഷയത്തില്‍ ഇടപെടുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍

മലങ്കര സഭാതര്‍ക്ക കേസില്‍ കക്ഷിയല്ലാത്തതിനാല്‍ വിധി നടപ്പാക്കേണ്ട ബാദ്ധ്യതയില്ലെന്നു സംസ്ഥാന സര്‍ക്കാര്‍. ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ കോടതിയലക്ഷ്യ കേസില്‍ ഇന്നലെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണു സര്‍ക്കാര്‍ നിലപാട് അറിയിച്ചിരിക്കുന്നത്. സര്‍ക്കാരിനെ അനാവശ്യമായി പള്ളിത്തര്‍ക്കത്തിലേക്കു വലിച്ചിഴക്കുകയാണ്.

ക്രമസമാധാന പ്രശ്‌നം എന്ന നിലയിലാണു സര്‍ക്കാര്‍ ഇതിനെ കാണുന്നത്. സിവില്‍ തര്‍ക്കമായതിനാല്‍ വിചാരണ കീഴ്‌ക്കോടതി വഴിയാണു വിധി നടപ്പാക്കേണ്ടത്. മേല്‍ക്കോടതികള്‍ക്ക് അതിലിടപെടാന്‍ അധികാരമില്ല. ക്രമസമാധാന പ്രശ്‌നം നിയന്ത്രിക്കുക മാത്രമാണു സര്‍ക്കാരിനു ചെയ്യാനുള്ളത്. പള്ളിത്തര്‍ക്കം മനുഷ്യാവകാശ പ്രശ്‌നം കൂടിയായതിനാല്‍ സര്‍ക്കാരിന് ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മനുഷ്യാവകാശലംഘനം നോക്കിനില്‍ക്കാന്‍ സര്‍ക്കാരിനാവില്ല. അതിനാലാണ് അനുരഞ്ജനത്തിന്റെ വഴി തേടുന്നത്. പ്രശ്‌നം പരിഹരിക്കാന്‍ മന്ത്രിസഭ സമിതി രൂപീകരിച്ച് ഇരുവിഭാഗത്തെയും പലവട്ടം ചര്‍ച്ചയ്ക്കു വിളിച്ചെങ്കിലും ഒരു വിഭാഗം വരുന്നില്ല. 1934-ലെ ഭരണഘടനപ്രകാരം നിയമിക്കുന്ന വെെദികരെ മറുപക്ഷം അംഗീകരിക്കാത്തതാണു ക്രമസമാധാന പ്രശ്‌നത്തിനു കാരണം. കാലങ്ങളായി നിലനില്‍ക്കുന്ന തര്‍ക്കമാണിത്. ഒരുകൂട്ടര്‍ 1934-ലെ ഭരണഘടന അംഗീകരിക്കുമ്പോള്‍ മറുപക്ഷം തയ്യാറല്ല.

മനസില്ലാമനസോടെയാണു സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുന്നത്. ക്രമസമാധാന പ്രശ്‌നമുണ്ടാകുമ്പോള്‍ പൊലീസ് കാഴ്ചക്കാര്‍ മാത്രമാണ്. സര്‍ക്കാരിനെ വെറുതേ കോടതിയലക്ഷ്യക്കാരനാക്കി (കണ്ടംപ്റ്റര്‍) മാറ്റുകയാണ്. സഭാ തര്‍ക്കം സ്വത്തുതര്‍ക്കമായതിനാല്‍ സിവില്‍ കോടതി വഴി മാത്രമാണു വിധി നടത്തിയെടുക്കേണ്ടത്.

വിധി നടപ്പാക്കാന്‍ കക്ഷികള്‍ വിധി നടത്തിപ്പു ഹര്‍ജി നല്‍കി ഡിക്രി സമ്പാദിക്കണം. ഭരണഘടനാ കോടതികള്‍ വഴിയല്ല സിവില്‍ കേസ് നടപ്പാക്കിയെടുക്കേണ്ടത്. ശരിയായ ഫോറത്തിലല്ല കക്ഷികള്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിട്ടുള്ളത്. അതിനാല്‍ സര്‍ക്കാരിനെതിരേയുള്ള കോടതിയലക്ഷ്യ കേസ് നിലനില്‍ക്കില്ല. വിധി നടത്തിപ്പു ഹര്‍ജിയിലെ ഡിക്രി നടപ്പാക്കേണ്ടതു സുപ്രീം കോടതിയല്ല, എക്‌സിക്യൂഷന്‍ കോടതിയാണ്. സര്‍ക്കാരിനെ ഇതിലേക്ക് വലിച്ചിഴച്ചിട്ടു കാര്യമില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിനു കൂടുതലൊന്നും ചെയ്യാനില്ലെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, മൃതദേഹങ്ങള്‍ കുടുംബ കല്ലറകള്‍ ഉള്ള പള്ളികളില്‍ സംസ്‌കരിക്കുന്നതിന്  സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഓർത്തഡോക്സ് സഭ  നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.

സുപ്രീം കോടതി മൃതദേഹങ്ങൾ സംസ്കരിക്കുന്ന കാര്യത്തിൽ ഇടപെടില്ല. ഏതു വൈദികനാണ് അന്ത്യകർമ്മങ്ങൾ നിർവഹിക്കുന്നത് എന്നത് കോടതിയുടെ വിഷയമല്ല. മരിച്ചവരോട് അനാദരവു കാണിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു.

ഓർത്തഡോക്സ് സഭ നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമർശങ്ങൾ. വാദത്തിനിടെ, മലങ്കര പള്ളികളിലെ ശവസംസ്കാരവുമായി ബന്ധപ്പെട്ട് സർക്കാർ കൊണ്ടുവന്ന ഓർഡിനൻസും ഓർത്തഡോക്സ് സഭയുടെ അഭിഭാഷകർ കോടതിയുടെ ശ്രദ്ധയിൽ പെടുത്തി. എന്നാൽ 2017- ലെ വിധി പള്ളികളുടെ ഭരണവുമായി ബന്ധപ്പെട്ടു മാത്രമാണെന്നും അതിനപ്പുറത്തുള്ള വിഷയങ്ങളിൽ ഇടപെടില്ലെന്നും ജസ്റ്റിസ് അരുൺമിശ്ര അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

കൂടുതൽ നിർബന്ധം പിടിച്ചാൽ ഓർത്തഡോക്സ് സഭയുടെ കോടതിയലക്ഷ്യ ഹർജി തള്ളുമെന്ന് ജസ്റ്റിസ് മിശ്ര മുന്നറിയിപ്പു നൽകി. ഭരണപരമായ തർക്കത്തിൽ ഇതുവരെ അമ്പത് ശതമാനം പ്രശ്നം പരിഹരിച്ചു. ബാക്കി പ്രശ്നങ്ങൾ തന്റെ കാലത്തോ തനിക്കു ശേഷം വരുന്നവരോ പരിഹരിക്കും. അതിനായി കാത്തിരിക്കണമെന്നും കോടതി പറഞ്ഞു. കേസ് ഫെബ്രുവരിയിലേക്കു മാറ്റിവെച്ച കോടതി, ഇരുകക്ഷികൾക്കും സത്യവാങ്മൂലം സമർപ്പിക്കാൻ അനുമതി നൽകി.