ശ്രീനിവാസന്‍ വധം; പ്രതികളുടെ വാഹനം പൊളിച്ച കടയുടെ ഉടമ അറസ്റ്റില്‍

പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പട്ടാമ്പി സ്വദേശിയായ സാജിദ് എന്നയാളാണ് പിടിയിലായത്. പ്രതികളുടെ വാഹനം പൊളിച്ച ആക്രിക്കടയുടെ ഉടമയാണ് ഇയാള്‍. ശ്രീനിവാസന്‍ വധവുമായി ബന്ധപ്പെട്ട് ഇതുവരെ പിടിയിലായവരുടെ എണ്ണം ഇതോടെ 21 ആയി.

നാല് പേരുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. മുഖ്യ ആസൂത്രകനായ പട്ടാമ്പി സ്വദേശിയുടെയും സഹായികളായ അബ്ദുള്‍ നാസര്‍, ഹനീഫ, മരുതൂര്‍ സ്വദേശി കാജാ ഹുസൈന്‍ എന്നിവരുടെയും അറസ്റ്റുകളാണ് രേഖപ്പെടുത്തിയത്. മുഖ്യ ആസൂത്രകന്റെ തിരിച്ചറിയല്‍ പരേഡുള്ളതിനാല്‍ പേരു വിവരങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ബൈക്കുകള്‍ പൊളിച്ചു മാറ്റിയ പട്ടാമ്പിക്കടുത്ത ഓങ്ങല്ലൂരിലെ വര്‍ക്ക് ഷോപ്പില്‍ മറ്റ് പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുപോയിരുന്നു.പൊളിച്ചു മാറ്റിയ ബൈക്കുകളുടെ നമ്പര്‍ പ്ലേറ്റ് തെളിവെടുപ്പിനിടെ കണ്ടെടുത്തിരുന്നു.

മൂന്ന് ഇരുചക്രവാഹനങ്ങളിലായി എത്തിയ 6 അംഗ സംഘമായിരുന്നു ഏപ്രില്‍ 16നു മേലാമുറിയില്‍ വച്ച് ശ്രീനിവാസനെ വെട്ടി കൊലപ്പെടുത്തിയത്. ഇതില്‍ 3 പേരാണ് കടയില്‍ കയറി ശ്രീനിവാസനെ വെട്ടിവീഴ്ത്തിയത്.