ശ്രീനിവാസന്‍ വധം; പ്രതികള്‍ സഞ്ചരിച്ച ബൈക്ക് പൊളിച്ചതായി സംശയം, പരിശോധന നടത്തി പൊലീസ്‌

പാലക്കാട് ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസിലെ പ്രതികള്‍ സഞ്ചരിച്ച ബൈക്ക് പൊളിച്ചതായി സംശയം. ഇതേ തുടര്‍ന്ന് വര്‍ക്ക് ഷോപ്പുകളില്‍ പൊലീസ് പരിശോധന നടത്തി. പട്ടാമ്പി ഓങ്ങല്ലൂരിലെ പഴയ മാര്‍ക്കറ്റുകളിലെ വര്‍ക്ക്‌ഷോപ്പുകളിലായിരുന്നു പരിശോധന.

കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതികളില്‍ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഡിവൈഎസ്പി അനില്‍ കുമാറാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.

അതേസമയം ശ്രീനിവാസന്‍ വധക്കേസിലെ പ്രതിയുടെ വീടിന് നേരെ ഇന്ന് പുലര്‍ച്ചെ ആക്രമണമുണ്ടായി. കാവില്‍പ്പാട് സ്വദേശിയായ എസ്ഡിപിഐ പ്രവര്‍ത്തകന്‍ ഫിറോസിന്റെ വീടിന് നേരെ ബൈക്കിലെത്തിയ സംഘം പെട്രോള്‍ നിറച്ച കുപ്പികള്‍ വലിച്ചെറിയുകയായിരുന്നു തീപിടിക്കാത്തതിനാല്‍ വലിയ അപകടം ഒഴിവായി. സംഭവത്തില്‍ ഹേമാംബിക നഗര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പരിസരത്തുള്ള സിസിടിവി ക്യാമറകള്‍ പരിശോധിക്കും. പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

Read more

ശ്രീനിവാസന്‍ വധക്കേസില്‍ പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനം ഓടിച്ചയാണ് ഫിറോസ്. ഇയാളെ പൊലീസ് നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു. കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റിലായിരുന്നു. പാലക്കാട് മുണ്ടൂര്‍ സ്വദേശി നിഷാദ്, ശങ്കുവാരത്തോട് സ്വദേശികളായ അക്ബര്‍ അലി, അബ്ബാസ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം 16 ആയി.