ശ്രീജിത്തിന്റെ സമരം വിജയത്തിലേക്ക്; അനുജന്റെ മരണം സിബിഐ അന്വേഷിക്കും

അനുജന്റെ മരണത്തിനുത്തരവാദികളായവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കല്‍ ശ്രീജിത്ത് നടത്തുന്ന സമരം വിജയത്തിലേക്ക്. ശ്രീജീവിന്റെ മരണത്തില്‍ അന്വേഷണം നടത്തുന്ന കാര്യം സംബന്ധിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്രസിങ്ങ് സിബിഐ ഡയറക്ടറുമായി ചര്‍ച്ച നടത്തുകയാണ്. നേരത്തെ ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിങ്ങ് അറിയിച്ചതായി എംപി മാരായ കെ.സി വേണുഗോപാലും ശശി തരൂരും പറഞ്ഞിരുന്നു. ഇതുകൂടാതെ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം വിഷയത്തില്‍ ഇടപെട്ടിരുന്നു. ശ്രീജിവിന്റെ മരണം സംബന്ധിച്ച എല്ലാ രേഖകളും നല്‍കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ശ്രീജിവിന്റെ അമ്മ രമണി പ്രമീള രാജ് ഭവനിലെത്തി ഗവര്‍ണറെ കണ്ടിരുന്നു. തുടര്‍ന്നാണ് ഗവര്‍ണര്‍ പി.സദാശിവം ഇത് സംബന്ധിച്ച രേഖകള്‍ ആവശ്യപ്പെട്ടത്. സിബിഐ അന്വേഷണത്തിനുളള പിന്തുണ ഉണ്ടാകുമെന്നും ഗവര്‍ണര്‍ ശ്രീജിത്തിന്റെ മാതാവിന് ഉറപ്പ് നല്‍കി.

2014 മുതലുള്ള രേഖകളുമായി വീണ്ടും മറ്റന്നാള്‍ ഗവര്‍ണറെ കാണുമെന്ന് ശ്രീജിത്തിന്റെ അമ്മ അറിയിച്ചിരുന്നു.

ശ്രീജിവിന്റെ മരണം പൊലീസ് നടത്തിയ കൊലപാതകമാണെന്നും പൊലീസ് കംപ്ലൈയിന്റ് അഥോറിറ്റി നേരത്തെ കണ്ടെത്തിയിരുന്നു.. 765 ദിവസത്തിലേറെയായി നീതി തേടി ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ സത്യാഗ്രഹ സമരം നടത്തുകയായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ കേരളത്തിലെ വിവിധ പ്രദേശങ്ങളിലുളള ആയിരങ്ങള്‍ ശ്രീജിത്തിന് പിന്തുണയേകി തിരുവനന്തപുരത്ത് വന്നു. സിനിമ താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരുടെ പിന്തുണയും ശ്രീജിത്തിന് ലഭിച്ചു. ശ്രീജിവിന്റേത് കസ്റ്റഡി മരണമെന്ന് പൊലീസ് കംപ്ലൈന്റ് അതോറിറ്റി മുന്‍ ചെയര്‍മാനും റിട്ട. ജഡ്ജിയുമായ കെ.നാരായണകുറുപ്പ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടു. കസ്റ്റഡിയില്‍ നടന്ന കൊലപാതകം മറച്ചുവയ്ക്കാന്‍ പൊലീസ് കളള തെളിവുണ്ടാക്കിയതായും നാരായണകുറുപ്പ് വ്യക്തമാക്കി. തന്രെ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവില്‍ അവ്യക്തത ഉണ്ട്. അത് നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് വര്‍ഷം മുമ്പ് 2014 മെയ് 19നാണ് നെയ്യാറ്റിന്‍കര കുളത്തൂര്‍ സ്വദേശിയായ ശ്രീജീവിനെ പാറശാല പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. 21 ന് ശ്രീജീവ് മരിച്ചു.