സൗമിനി ജെയിന് രാജി സമ്മര്‍ദ്ദമേറി; ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷന്‍ സ്ഥാനം ഒഴിഞ്ഞു

കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സൗമിനി ജെയിനു മേല്‍ രാജി സമ്മര്‍ദ്ദമേറുന്നു. മേയര്‍ അനുകൂലിയായ കോണ്‍ഗ്രസ് കൗണ്‍സിലര്‍ എ ബി സാബു ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷസ്ഥാനം രാജിവെച്ചു. ആദ്യ ഘട്ടത്തില്‍ രാജിക്ക് തയ്യാറാവാതിരുന്ന സാബു ഒടുവില്‍ ഡിസിസി നിര്‍ദ്ദേശം അംഗീകരിക്കുകയായിരുന്നു.

കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സൗമിനി ജെയിനിനെ മാറ്റാനുള്ള സമ്മര്‍ദ്ദത്തിന്റെ ഭാഗമായി കഴിഞ്ഞ മാസം 23-നകം കോണ്‍ഗ്രസിന്റെ നാല് സ്ഥിരം സമിതി അദ്ധ്യക്ഷസ്ഥാനത്തുള്ളവരോടും രാജിവെയ്ക്കാന്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ തുടക്കത്തില്‍ നഗരാസൂത്രണ സ്ഥിരംസമിതി അദ്ധ്യക്ഷ ഷൈനി മാത്യുവും നികുതി അപ്പീല്‍ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ കെ വി പി കൃഷ്ണകുമാറും മാത്രമാണ് രാജിവെയ്ക്കാന്‍ തയ്യാറായത്.

മേയര്‍ രാജി വെയ്ക്കുന്നതിനോട് എതിര്‍ത്തിരുന്ന മറ്റ് സ്ഥിരം അദ്ധ്യക്ഷപദത്തിലിരുന്ന എ.ബി സാബുവും ഗ്രേസി ജോസഫും രാജിവെയ്ക്കില്ലെന്ന നിലപാടിലായിരുന്നു. എന്നാല്‍ രമേശ് ചെന്നിത്തലയുമായും മറ്റ് ഐ ഗ്രൂപ്പ് നേതാക്കളുമായും ചര്‍ച്ച നടത്തിയ ശേഷമാണ് എ ബി സാബു നിലപാട് മാറ്റിയത്.

മേയറെ അനുകൂലിച്ചിരുന്നവരെയെല്ലാം പദവികളില്‍ നിന്ന് രാജിവെയ്പ്പിച്ച് സമ്മര്‍ദ്ദം ശക്തമാക്കാനാണ് ഡിസിസിയുടെ ശ്രമം. എന്നാല്‍ പുതിയ സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ മേയര്‍ തയ്യാറായില്ല. കെപിപിസി നേതൃത്വം ആവശ്യപ്പെട്ടാല്‍ മാത്രം രാജിവെയ്ക്കാമെന്നാണ് മേയറുടെ നേരത്തെയുള്ള നിലപാട്.