റോഡുകള്‍ തകര്‍ത്തത് ജല അതോറിറ്റി; ചീഫ് എന്‍ജിനീയറുടെ ഓഫീസിന് മുമ്പില്‍ കൊച്ചി മേയറുടെ കുത്തിയിരിപ്പ് സമരം

കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥയ്ക്ക് കാരണം ജല അതോറിറ്റിയാണെന്ന് ആരോപിച്ച് കുത്തിയിരിപ്പ് സമരവുമായി കൊച്ചി മേയര്‍. വാട്ടര്‍ അതോറിറ്റി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറുടെ ഓഫീസിന് മുമ്പില്‍ രണ്ടു മണിക്കൂറിലേറെ കുത്തിയിരിപ്പ് സമരം നടത്തിയ കൊച്ചി മേയര്‍ ജോലികള്‍ പെട്ടന്ന് പൂര്‍ത്തിയാക്കുമെന്ന് വാട്ടര്‍ അതോറിറ്റിയില്‍ നിന്ന് രേഖാമൂലം ഉറപ്പ് കിട്ടിയതോടെ സമരം അവസാനിപ്പിച്ചു. ജല അതോറിറ്റി സമയബന്ധിതമായി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നില്ലെന്നായിരുന്നു കൊച്ചി മേയറുടെ ആരോപണം.

ജല അതോറിറ്റി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറുടെ ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന മേയര്‍ക്ക് പിന്തുണയുമായി ഹൈബി ഈഡന്‍ എംപിയും എത്തിയിരുന്നു. നഗരത്തിലെ റോഡുകളുടെ മോശം അവസ്ഥ കാരണം കൊച്ചി കോര്‍പ്പറേഷനെതിരെ ജനരോഷം ഉയര്‍ന്നതോടെയാണ് മേയര്‍ കുത്തിയിരിപ്പ് സമരവുമായി രംഗത്തെത്തിയത്.

28-ാം തിയതിക്കകം ജല അതോറിറ്റി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി റോഡുകള്‍ കൊച്ചി കോര്‍പ്പറേഷന് കൈമാറുമെന്ന് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ രേഖാമൂലം ഉറപ്പ് നല്‍കിയതോടെയാണ് സമരത്തിന് അവസാനമായത്. ഇതിന് ശേഷം കോര്‍പ്പറേഷന്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കും.