കത്തിക്കുത്ത് കേസ് പ്രതി ശിവരഞ്ജിത്ത് ഉത്തരക്കടലാസില്‍ എഴുതിയിരുന്നത് പ്രണയ ലേഖനവും സിനിമാപ്പാട്ടും

അഖില്‍ വധശ്രമക്കേസിലെ ഒന്നാംപ്രതി ശിവരഞ്ജിത് ഉത്തരക്കടലാസ് കടത്താന്‍ ശ്രമിച്ചതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കിട്ടിയ ഉത്തരക്കടലാസില്‍ ഒരു കെട്ട് മറ്റൊരു എസ്.എഫ്‌.ഐ നേതാവ് പ്രണവിന് പരീക്ഷ എഴുതാന്‍ നല്‍കിയതാണെന്ന് കോളജ് അധികൃതര്‍ പൊലീസിനെ അറിയിച്ചു.

ശിവരഞ്ജിത്ത് എഴുതിയ ഉത്തരക്കടലാസില്‍ പ്രണയ ലേഖനവും സിനിമാപ്പാട്ടുമാണുണ്ടായിരുന്നത്. പരീക്ഷാ ചുമതലയുള്ളവരുടെ കണ്ണില്‍ പൊടിയിടാന്‍ ഹാളില്‍ വെച്ച് ഉത്തരക്കടലാസില്‍ എന്തെങ്കിലും എഴുതി പിന്നീട് ശരി ഉത്തരം എഴുതിയ കടലാസ് തിരുകിക്കയറ്റി മാര്‍ക്ക് നേടലാകും ലക്ഷ്യമെന്നാണ് പൊലീസ് കരുതുന്നത്.

നേരത്തെ കന്റോണ്‍മെന്റ് പൊലീസ് ആറ്റുകാലിലെ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുത്തത് 16 കെട്ട് ഉത്തരക്കടലാസുകള്‍. ഇത് സര്‍വ്വകലാശാല യൂണിവേഴ്‌സിറ്റി കോളജിന് നല്‍കിയതാണെന്ന് നേരത്തെ പരീക്ഷാ കണ്‍ട്രോളര്‍ വ്യക്തമാക്കിയിരുന്നു. കെട്ടുകളില്‍ ഒന്ന് എസ്.എഫ്‌.ഐ നേതാവായിരുന്ന പ്രണവിന് നല്‍കിയതാണെന്ന വിവരവും കോളജ് അധികൃതര്‍ പൊലീസിന് കൈമാറി. (പ്രണവിന് പി.എസ്‌.സി പരീക്ഷയില്‍ രണ്ടാം റാങ്ക് കിട്ടിയതും വിവാദത്തിലാണ്).

ശിവരഞ്ജിത്തിന്റെ ഉത്തരക്കടലാസില്‍ ചിലതില്‍ പൊലീസ് കണ്ടെത്തിയത് പ്രണയ ലേഖനവും ഇംഗ്ലീഷിലെഴുതിയ സിനിമാപ്പാട്ടുകളും. പരീക്ഷാഹാളില്‍ ഇന്‍വിജിലേറ്റര്‍ വരുമ്പോള്‍ ഉത്തരക്കടലാസില്‍ എന്തെങ്കിലും എഴുതുന്നുണ്ടെന്ന് വരുത്താനുള്ള ശ്രമമാണ് ഇതെന്നാണ് പൊലീസ് കരുതുന്നത്. അതായത് എസ്.എഫ്‌.ഐ നേതാക്കള്‍ കൂട്ടത്തോടെ ഉത്തരക്കടലാസ് കടത്തിയെന്ന് വ്യക്തം.

ഹാളില്‍ എഴുതിയ ഉത്തരക്കടലാസില്‍ ചിലത് വീട്ടിലേക്ക് കൊണ്ടു വന്നശേഷം ശരിയുത്തരം എഴുതിയ കടലാസുകള്‍ കോളജിലെ ജീവനക്കാരുടെ സഹായത്തോടെ കവറില്‍ തിരുകിക്കയറ്റിയിരിക്കാമെന്നാണ് സംശയം. ഉത്തരക്കടലാസ് തിരിമറിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമ്പോഴും അന്വേഷണം എങ്ങുമെത്താത്ത സ്ഥിതിയിലാണ്.

നാല് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നുമെന്നാണ് നേരത്തെ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിരുന്നത്. എന്നാല്‍ ഇതുവരെ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടില്ല. ഉത്തരക്കടലാസ് തിരിമറിയില്‍ സര്‍വ്വകലാശാലയോ യൂണിവേഴ്‌സിറ്റി കോളജ് അധികൃതരോ പൊലീസിന് പരാതി നല്‍കിയിട്ടില്ല.

Read more

കേരള സര്‍വ്വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റില്‍ വിദേശത്ത് ജോലി നേടാന്‍ ഒരാള്‍ ശ്രമിച്ചതിലെ പരാതിയാണ് രജിസ്ട്രാര്‍ ഇതുവരെ നല്‍കിയത്. അത് തെറ്റിദ്ധരിച്ചായിരുന്നു ഡി.ജി.പിയുടെ പ്രഖ്യാപനം. ചുരുക്കത്തില്‍ ഉത്തരക്കടലാസ് കടത്തില്‍ പ്രത്യേക പൊലീസ് അന്വേഷണ സംഘത്തെ പോലും ഇതുവരെ രൂപീകരിച്ചില്ല. അന്വേഷിക്കാന്‍ ആകെയുള്ളത് സി.പി.എമ്മുകാരായ സിന്‍ഡിക്കേറ്റ് അംഗങ്ങളുള്ള ഉപസമിതി മാത്രം.