സിസ്റ്റര്‍ ലൂസിയെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയ കേസ്; ഫാ. നോബിളിനെതിരെ തെളിവുകളുണ്ടായിട്ടും അറസ്റ്റ് ചെയ്യാതെ പൊലീസ്

സിസ്റ്റര്‍ ലൂസി കളപ്പുരയെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ കേസെടുത്ത് ഒരു മാസം തികയാറായിട്ടും നടപടിയെടുക്കാതെ അന്വേഷണസംഘം. ശക്തമായ തെളിവുകളുണ്ടായിട്ടും പ്രതിയും മാനന്തവാടി രൂപത വക്താവുമായ ഫാ. നോബിള്‍ തോമസ് പാറക്കലിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. വയനാട് വെള്ളമുണ്ട പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

കഴിഞ്ഞ ഓഗസ്റ്റ് 19-നാണ് സിസ്റ്റര്‍ ലൂസി കളപ്പുരയെ കാണാന്‍ മഠത്തില്‍ എത്തിയ മാധ്യമപ്രവര്‍ത്തകരുടെ സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച്, ഫാ. നോബിള്‍ തോമസ് പാറയ്ക്കല്‍ സിസ്റ്ററെ അപകീര്‍ത്തിപ്പെടുത്തും വിധം സമൂഹമാധ്യമങ്ങളിലടക്കം അവതരിപ്പിച്ചത്. ഇതിനെതിരെ പിറ്റേന്നു തന്നെ സിസ്റ്റര്‍ ലൂസി കളപ്പുര ജില്ലാ പൊലീസ് മേധാവിക്ക് നേരിട്ട് പരാതി നല്‍കിയിരുന്നു. ഫാ. നോബിളിനെയും ദൃശ്യങ്ങള്‍ കൈമാറിയ മഠത്തിലെ മറ്റ് സിസ്റ്റര്‍മാര്‍ക്കെതിരെയും പൊലീസ് അന്നു തന്നെ കേസെടുത്തു. പക്ഷേ ആഴ്ചകള്‍ പിന്നിട്ടിട്ടും ഫാ.നോബിളിനെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണസംഘം ഇതുവരെ തയ്യാറായിട്ടില്ല. കേസന്വേഷണം പുരോഗമിക്കുകയാണെന്ന പതിവ് വിശദീകരണമാണ് അന്വേഷണ ഉദ്യോഗസ്ഥനായ വെള്ളമുണ്ട സിഐ നല്‍കുന്നത്.

Read more

ഇതിനോടകം നാല് തവണ സിസ്റ്ററുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി കഴിഞ്ഞു. കേസ് ദുര്‍ബലപ്പെടുത്താനാണ് പൊലീസിന്റെ ശ്രമമെന്നും പൊലീസില്‍ നിന്നും നീതി ലഭിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും സിസ്റ്റര്‍ ലൂസി കളപ്പുര പ്രതികരിച്ചു. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് സിസ്റ്റര്‍ ലൂസി കളപ്പുരയെ എഫ്‌സിസി സന്യാസസഭ പുറത്താക്കിയത്. ഇതിനെതിരെ സിസ്റ്റര്‍ നല്‍കിയ അപ്പീല്‍ വത്തിക്കാനിലെ പൗരസ്ത്യ തിരുസഭയുടെ പരിഗണനയിലാണ്.