'സഭാ വിരോധികള്‍ക്കൊപ്പം കറങ്ങി നടക്കുന്നു'; സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ വീണ്ടും മോശം പരാമര്‍ശങ്ങളുമായി സഭ കോടതിയില്‍

സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ മാനന്തവാടി രൂപത ബിഷപ്പും എഫ്‌സിസി സഭാ (ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹം) അധികൃതരും കോടതിയില്‍. സഭാ വിരോധികള്‍ക്കൊപ്പം സദാസമയവും കറങ്ങി നടന്ന് സിസ്റ്റര്‍ ഹോട്ടലുകളില്‍ താമസിച്ചെന്നും, അച്ചടക്കമില്ലാത്ത ജീവിതം നയിക്കാനാണ് ഇപ്പോള്‍ താല്‍പര്യമെന്നുമാണ് സത്യവാങ്മൂലത്തിലെ പരാമര്‍ശങ്ങള്‍. അതേ സമയം ആരോപണങ്ങള്‍ തള്ളി സിസ്റ്റര്‍ ലൂസി കളപ്പുര രംഗത്ത് വന്നു. സഭയുടെ ആരോപണങ്ങള്‍ കോടതി തള്ളിക്കളയുമെന്നാണ് പ്രതീക്ഷയെന്ന് ലൂസി കളപ്പുര പറഞ്ഞു.

സഭയെ അപകീര്‍ത്തിപ്പെടുത്തുകയെന്ന മാത്രം ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സിസ്റ്റര്‍ ലൂസി കളപ്പുര കാനോനിക നിയമങ്ങള്‍ക്കെതിരായാണ് ജീവിക്കുന്നത്. കഴിഞ്ഞ ആറുമാസത്തിനിടെ 51 ദിവസത്തോളം സിസ്റ്റര്‍ മഠത്തിന് പുറത്താണ് കഴിഞ്ഞത്. എങ്ങോട്ട് പോയെന്നോ, എവിടെ താമസിച്ചെന്നോ സഭയെ അറിയിച്ചിട്ടില്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.

എഫ്‌സിസി മഠത്തില്‍ നിന്നും പുറത്താക്കി കൊണ്ടുള്ള സഭാ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് സിസ്റ്റര്‍ ലൂസി കളപ്പുര മാനന്തവാടി മുന്‍സിഫ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സഭാ അധികൃതര്‍ക്ക് കോടതി നോട്ടീസയച്ചിരുന്നു. ഇതിന് മറുപടിയായി മാനന്തവാടി രൂപതാ മെത്രാന്‍ മാര്‍ ജോസ് പൊരുന്നേടവും എഫ്‌സിസി സഭാ അധികൃതരും ചേര്‍ന്ന് നല്‍കിയ മറുപടിയിലാണ് സിസ്റ്റര്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍.

സഭാ നിയമങ്ങള്‍ക്ക് വിരുദ്ധമായി ചില സമയങ്ങളില്‍ സംസ്‌കാര ശൂന്യരായ സഭാ വിരോധികള്‍ക്കൊപ്പം ഹോട്ടലുകളിലൊക്കെയാണ് സിസ്റ്ററുടെ താമസം. വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘമടക്കം സിസ്റ്ററെ മഠത്തില്‍നിന്നും പുറത്താക്കി കൊണ്ടുള്ള നടപടി ശരിവച്ച സാഹചര്യത്തില്‍ കാരയ്ക്കാമല എഫ്‌സിസി മഠത്തില്‍ സ്ഥലം കയ്യേറിയാണ് സിസ്റ്റര്‍ താമസിക്കുന്നതെന്നും സത്യവാങ്മൂലത്തിലുണ്ട്. അന്യായമായി കോടതി തന്നെ അവിശ്വാസിക്കുന്നില്ലെന്നാണ് കരുതുന്നതെന്നാണ് ആരോപണങ്ങളോടുള്ള സിസ്റ്റര്‍ ലൂസി കളപ്പുരയുടെ മറുപടി. നാളെയാണ് സിസ്റ്റര്‍ നല്‍കിയ ഹര്‍ജി മാനന്തവാടി മുന്‍സിഫ് കോടതി പരിഗണിക്കുന്നത്.