ബൈക്കിന് സൈഡ് നല്‍കിയില്ല; കോഴിക്കോട് നടുറോഡില്‍ യുവാവിനും സഹോദരിക്കും ക്രൂരമര്‍ദ്ദനം

കോഴിക്കോട് ഈങ്ങാപ്പുഴയില്‍ നടുറോഡില്‍ യുവാവിനും സഹോദരിക്കും ക്രൂരമര്‍ദ്ദനം. ബൈക്കിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ച് റഫീഖ് എന്നയാള്‍ ആക്രമിച്ചെന്നാണ് പരാതി. ഇയാള്‍ക്കെതിരെ താമരശേരി പൊലീസ് കേസ്സെടുത്തു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഈങ്ങാപുഴയില്‍ വച്ച് ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. ചെലവൂരിലെ ജോലിസ്ഥലത്ത് നിന്ന് സഹോദരിയെ കൂട്ടി ബൈക്കില്‍ പുതുപ്പാടിയിലെ വീട്ടിലേക്ക് പോവുകയായിരുന്നു യുവാവ്. ഈങ്ങാപ്പുഴ പെട്രോള്‍ പമ്പിന് സമീപം വെച്ചാണ് ബൈക്കിന് സൈഡ് നല്‍കിയില്ലെന്ന് പറഞ്ഞ് റഫീക്ക് എന്നയാള്‍ ഇവരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തത്.

ബൈക്ക് റോഡിനരികിലേക്ക് നിര്‍ത്തി എന്തിനാണ് അസഭ്യം പറഞ്ഞതെന്ന് യുവാവ് ചോദിച്ചതോടെ റഫീക്ക് തന്റെ ബൈക്കില്‍ നിന്ന് ഇറങ്ങി ക്രൂരമായ മര്‍ദ്ദനം തുടങ്ങി. യുവാവിനെ ചവിട്ടി താഴേയിട്ടു. ബൈക്കും യുവാവും മറിഞ്ഞ് വീഴുന്നത് സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ശരീരമാസകലം പരിക്കേറ്റ യുവാവ് താമരശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

ചിലര്‍ സംഭവം ഒത്തുതീര്‍ക്കാനായി രംഗത്ത് വന്നു. എന്നാല്‍ ഈ ദൃശ്യങ്ങള്‍ പുറത്തായതോടെ പൊലീസില്‍ പരാതിപ്പെടണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തി. ഇതോടെ സഹോദരങ്ങള്‍ താമരശേരി പൊലീസില്‍ പരാതി നല്‍കി. പൊലീസ് റഫീഖിനെതിരെ സ്ത്രീകളെ അപമാനിച്ച വകുപ്പ് ഉള്‍പ്പെടെ ചുമത്തി കേസെടുത്തു.