നിശ്ശബ്ദതയാണ് ഏറ്റവും നല്ല മറുപടി, പ്രകോപിതനാകാനില്ല, ഫെയ്സ് ബുക്ക് പോസ്റ്റുമായി വിജയ് ബാബു.

നിശബ്ദതയാണ് എറ്റവും നല്ല മറുപടിയെന്നും പ്രകോപിതനാകാനില്ലന്നുമുള്ള ഫേസ് ബുക്ക് പോസ്റ്റുമായി നടനും നിര്‍മാതാവുമായ വിജയ് ബാബു. നടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ അന്വേഷണം നേരിട്ടുകൊണ്ടിരിക്കേയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്്.

അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്തുവന്നിരുന്നു ഇതിന് തൊട്ടുപിന്നാലെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റുമായി വിജയ് ബാബു എത്തിയത് . സംഭവത്തില്‍ പരാതി ഉയര്‍ന്നഘട്ടത്തില്‍ ഇയാള്‍ അതിജീവിതയുടെ അടുത്ത ബന്ധുവുമായി നടത്തിയ ഫോണ്‍സംഭാഷണത്തിന്റെ എഡിറ്റ് ചെയ്ത ശബ്ദശകലമാണ് പുറത്തുവന്നിരിക്കുന്നത്.

പരാതി പുറത്തറിഞ്ഞാല്‍ താന്‍ മരിക്കുമെന്നും പോലീസുകാര്‍ ഇത് ആഘോഷിക്കുമെന്നും വിജയ് ബാബു സംഭാഷണത്തില്‍ പറയുന്നുണ്ട്. താന്‍ വന്ന് കാലുപിടിക്കാമെന്നും അതിജീവിത തന്നെ തല്ലിക്കോട്ടെയെന്നുമുള്ള സംഭാഷണവും ഇതിലുണ്ട്.

നടിയുടെ പീഡനപരാതിയില്‍ തിങ്കളാഴ്ച രാവിലെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്തത്. ഏഴ് ദിവസം ചോദ്യംചെയ്യലിനായി സഹകരിക്കാന്‍ വിജയ് ബാബുവിനോട് അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു. ഇദ്ദേഹവുമായി പോലീസ് തെളിവെടുപ്പും നടത്തിയിരുന്നു. തെളിവെടുപ്പിന് ശേഷം ചോദ്യം ചെയ്യല്‍ തുടരും.

പരാതിയില്‍നിന്ന് പിന്‍മാറാന്‍ അതിജീവിതയ്ക്ക് വിജയ് ബാബു ഒരു കോടി രൂപ വാഗ്ദാനം ചെയ്തെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. ഇത് സംബന്ധിച്ചും അന്വേഷണം നടത്തും. നടിയുടെ പേര് സമൂഹമാധ്യമങ്ങളില്‍ വെളിപ്പെടുത്തിയ കേസിലും നടപടിയുണ്ടാകും. ബലാത്സംഗ കേസില്‍ വിജയ് ബാബു കുറ്റക്കാരനാണെന്ന് തെളിഞ്ഞതായി കൊച്ചി ഡിസിപി വി.യു കുര്യക്കോസ് നേരത്തേ പറഞ്ഞിരുന്നു.