എസ്എഫ്‌ഐ പ്രവര്‍ത്തകനായ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവം; കോതമംഗലം എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

എസ്എഫ്‌ഐ പ്രവര്‍ത്തകനായ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ കോതമംഗലം എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍. എസ്.ഐ മാഹിന്‍ സലീമിനെയാണ് എറണാകുളം റൂറല്‍ എസ്.പി സസ്‌പെന്‍ഡ് ചെയ്തത്. എസ്എഫ്‌ഐ പ്രാദേശിക ഭാരവാഹിയായ വിദ്യാര്‍ത്ഥിയെ എസ്.ഐ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് നടപടി.

എല്‍ദോ മാര്‍ ബസേലിയോസ് കോളേജിലെ വിദ്യാര്‍ഥി റോഷനാണ് മര്‍ദനമേറ്റത്. ഹോട്ടല്‍ പരിസരത്ത് ബഹളമുണ്ടാക്കിയതിനാണ് വിദ്യാര്‍ഥികളെ വിളിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. സ്റ്റേഷനു പുറത്തേക്ക് ഇറങ്ങിവന്ന എസ്ഐ റോഷനെ കോളറില്‍ പിടിച്ചുവലിച്ച് അകത്തേക്ക് കൊണ്ടുപോകുന്നതും ക്രൂരമായി മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

കോതമംഗലം തങ്കളം ബൈപ്പാസിലെ കടയില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദ്ദനത്തിലേക്ക് നയിച്ചത്. വിദ്യാര്‍ത്ഥികള്‍ കൂട്ടം കൂടി നിന്ന് ഭക്ഷണം കഴിക്കുന്നതിനിടെ സ്ഥലത്ത് എത്തിയ പൊലീസ് പെട്രോളിംഗ് പാര്‍ട്ടി ഒരു വിദ്യാര്‍ത്ഥിയെ ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതേ കുറിച്ച് അന്വേഷിക്കാനായി വിദ്യാര്‍ത്ഥികള്‍ സംഘമായി പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു.

വാക്കുതര്‍ക്കത്തിനിടെയാണ് എസ്‌ഐ റോഷിനെ സ്റ്റേഷനകത്തേക്ക് വലിച്ചു കൊണ്ടുപോയി മര്‍ദ്ദിച്ചത്. എസ്എഫ്‌ഐക്കാരാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുമ്പോള്‍, നീ എസ്എഫ്‌ഐക്കാരനല്ലേ എന്ന് ചോദിച്ചാണ് എസ്‌ഐയുടെ മര്‍ദ്ദനം. റോഷന്റെ കേള്‍വിക്ക് പ്രശ്നമുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. റോഷന്‍ ആശുപത്രിയില്‍ ചികിത്സ തേടി.