ലക്ഷണം കണ്ടിട്ട് കോവിഡ് പ്രതിരോധം പാളിയെന്ന് 2120ൽ സമ്മതിച്ചേക്കും: ശ്രീജിത്ത് പണിക്കർ

സ്വാതന്ത്ര്യദിനത്തിൽ സി.പി.എമ്മിന്റെ പാർട്ടി ഓഫീസുകളിൽ ഇന്ത്യയുടെ ദേശീയ പതാക ഉയർത്തുമെന്ന് പാർട്ടി കേന്ദ്രകമ്മിറ്റി അംഗം സുജൻ ചക്രബർത്തി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ 1947ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ അത് വ്യാജ സ്വാതന്ത്ര്യം ആണെന്ന് പാർട്ടി നേതാവ് ബി ടി രണദിവെയുടെ നേതൃത്വത്തിൽ പ്രചരിപ്പിച്ചിരുന്നെന്നും പാർട്ടിക്ക് തിരിച്ചറിവുണ്ടാവാൻ 74 വർഷങ്ങൾ എടുത്തെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ.

ശ്രീജിത്ത് പണിക്കരുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

35 വർഷം, 60 വർഷം, 74 വർഷം…

എന്താണെന്നല്ലേ? ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടി സ്വന്തം മണ്ടത്തരങ്ങൾ തിരിച്ചറിയാൻ എടുത്ത ഏകദേശ സമയമാണ്.

1943ൽ കമ്യൂണിസ്റ്റുകാർ നേതാജി സുഭാഷ് ചന്ദ്രബോസിനെ ജപ്പാനിലെ ടോജോയുടെ നായ, ടോജോയുടെ കഴുത, ടോജോയുടെ മുഖംമൂടി, ജർമനിയിലെ ഗീബൽസിന്റെ നായ എന്നിങ്ങനെ വിശേഷിപ്പിച്ച് അപമാനിച്ചിരുന്നു. 35 വർഷങ്ങൾക്കു ശേഷം, തങ്ങൾക്ക് തെറ്റുപറ്റിയെന്നും നേതാജിയെ മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടെന്നും ബംഗാൾ മുഖ്യമന്ത്രി ജ്യോതി ബസു കുറ്റസമ്മതം നടത്തി. വീണ്ടും 25 വർഷങ്ങൾ കൂടി കഴിഞ്ഞപ്പോൾ സംഭവത്തിൽ ബംഗാൾ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാർജി മാപ്പുപറഞ്ഞു.

1947ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ അത് വ്യാജ സ്വാതന്ത്ര്യം ആണെന്ന് പാർട്ടി നേതാവ് ബി ടി രണദിവെയുടെ നേതൃത്വത്തിൽ പ്രചരിപ്പിച്ചു. 74 വർഷങ്ങൾക്കു ശേഷം ഇന്ന് പാർട്ടി കേന്ദ്രകമ്മിറ്റി അംഗം സുജൻ ചക്രബർത്തി പറയുന്നു, ഇക്കൊല്ലം സ്വാതന്ത്ര്യദിനത്തിൽ പാർട്ടി ഓഫീസുകളിൽ ഇന്ത്യയുടെ ദേശീയ പതാക ഉയർത്തുമെന്ന്.

ലക്ഷണം കണ്ടിട്ട് കോവിഡ് പ്രതിരോധം പാളിയെന്ന് 2120ൽ സമ്മതിച്ചേക്കും.