എല്ലാ മണ്ഡലത്തിലും വോട്ട് കുത്തനെ കുറഞ്ഞു, നാണംകെട്ട് എസ്.ഡി. പി.ഐ

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇക്കുറി കേരളത്തില്‍ ദയനീയ പ്രകടനം നടത്തി പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ എസ്ഡിപിഐ. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പകുതിയിലധികം വോട്ടും എസ്ഡിപിഐയ്ക്ക് ഇക്കുറി നഷ്ടപ്പെട്ടു. എവിടേയും കെട്ടിവെച്ച കാശു പോലും തിരിച്ചു കിട്ടിയില്ല.

19095 വോട്ട് നേടിയ മലപ്പുറത്തെ സ്ഥാനാര്‍ത്ഥി അബ്ദുല്‍ മജീദ് ഫൈസിയാണ് എസ്ഡിപിഐയ്ക്കായി ഇക്കുറി ഏറ്റവും അധികം വോട്ട് നേടിയത്. കഴിഞ്ഞ വര്‍ഷം മലപ്പുറത്ത് നാസറുദ്ദീന്‍ എളമരം 47,853 വോട്ടാണ് സ്വന്തമാക്കിയത്. ഇതില്‍ നിന്ന് 25,000ത്തി ലേറെ വോട്ടുകളാണ് നിലവില്‍ മലപ്പുറത്ത് മാത്രം എസ്ഡിപിഐയ്ക്ക് നഷ്ടപ്പെട്ടത്.

പൊന്നാന്നിയില്‍ എസ്ഡിപിഐ സ്വാനാര്‍ത്ഥി കെസി നാസര്‍ 18114 വോട്ട് സ്വന്തമാക്കി. പൊന്നാനിയില്‍ കഴിഞ്ഞ തവണ എസ്ഡിപിഐ സ്വാനാര്‍ത്ഥി 26,640 വോട്ട് നേടിയിരുന്നു.

മറ്റ് മണ്ഡലങ്ങളിലെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥികളുടെ വോട്ടും ഇത്തവണ കുത്തനെ കുറഞ്ഞിട്ടുണ്ട്. കണ്ണൂരില്‍ ഇത്തവണ അബ്ദുല്‍ ജബ്ബാര്‍ 8139 വോട്ടാണ് നേടിയത്. കഴിഞ്ഞ തവണ 19,170 വോട്ടായിരുന്നു ഇവര്‍ സ്വന്തമാക്കിയത്. വടകരയില്‍ മുസ്തഫ കോമേരിയുടെ പ്രകടനം 5541 വോട്ടില്‍ ഒതുങ്ങി. കഴിഞ്ഞ തവണ പതിനയ്യായിരത്തിലേറെ വോട്ടാണ് എസ്ഡിപിഐ വടകരയില്‍ നിന്നും നേടിയത്.

വയനാട്ടില്‍ ബാബു മണി 5379 വോട്ടാണ് ഇത്തവണ സ്വന്തമാക്കിയത്. കഴിഞ്ഞ തവണ അത് പതിനായിരത്തിലേറെ ആയിരുന്നു. പാലക്കാട് ഇത്തവണ 5749 വോട്ട് മാത്രമാണ് എസ്ഡിപിഐയുടെ തുളസീധരന്‍ പള്ളിക്കല്‍ നേടിയത്. കഴിഞ്ഞ തവണ പന്ത്രണ്ടായിരത്തിലധികം വോട്ടാണ് പാലക്കാട് നിന്നും എസ്ഡിപിഐയ്ക്ക് ലഭിച്ചത്.

Read more

ചാലക്കുടിയില്‍ എറണാകുളത്തും ആറ്റിങ്ങലും ഇത്തവണ ദയനീയ പ്രകടനമാണ് എസ്ഡിപിഐ കാഴ്ച്ചവെച്ചിരിക്കുന്നത്.