ഹിന്ദു സംരക്ഷക വേഷം കെട്ടിയ വ്യാജന്മാരാണ് അക്രമത്തിനു പിന്നില്‍; സന്ദീപ് ജി. വാരിയര്‍

ഹിന്ദു സംരക്ഷക വേഷം കെട്ടിയ വ്യാജന്‍മാരാണ് സിനിമാ സെറ്റ് ആക്രമണത്തിനു പിന്നിലെന്ന് ബിജെപി നേതാവ് സന്ദീപ് ജി. വാരിയര്‍. ഇവര്‍ക്ക് ബിജെപിയുമായോ മുഖ്യധാരാ ഹൈന്ദവ സംഘടനകളുമായോ ഒരു ബന്ധവുമില്ലെന്നും ശ്രദ്ധ പിടിച്ചു പറ്റാനുള്ള അടവാണെന്നും
സന്ദീപ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം….

ലോക്ഡൗണ്‍ കാലത്ത് ചിത്രീകരണം നിലച്ച ഒരു സിനിമയുടെ സെറ്റ് ആളില്ലാത്ത നേരത്ത് തല്ലിത്തകര്‍ത്ത ക്രിമിനലുകള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാവണം. സിനിമ ഒരു വ്യവസായമാണ്. നൂറുകണക്കിനാളുകളാണ് അതിനെ ആശ്രയിച്ചു ജീവിക്കുന്നത്. സിനിമയുടെ സെറ്റ് ഒരു കലാസൃഷ്ടിയാണ്. സിനിമ കഴിഞ്ഞാല്‍ എടുത്തു മാറ്റുന്ന ഒരു താല്‍ക്കാലിക സംവിധാനം മാത്രം.

ഹിന്ദു സംരക്ഷക വേഷം കെട്ടിയ വ്യാജന്‍മാരാണ് അക്രമത്തിനു പിന്നില്‍. ഇവര്‍ക്ക് ബിജെപിയുമായോ മുഖ്യധാരാ ഹൈന്ദവ സംഘടനകളുമായോ ഒരു ബന്ധവും ഇല്ല. മണപ്പുറവും പെരിയാറും സംരക്ഷിക്കാന്‍ ആഗ്രഹമുള്ളവര്‍ വര്‍ഷങ്ങളായി പെരിയാറിലേക്ക് മാലിന്യം ഒഴുക്കിവിടുന്നവര്‍ക്കെതിരെ ഇതേ നിലപാട് സ്വീകരിക്കുമോ? താല്‍ക്കാലികമായി മാത്രം ഉണ്ടാക്കിയ ഒരു സിനിമ സെറ്റ് തകര്‍ത്തത് ശ്രദ്ധ പിടിച്ചുപറ്റാനുള്ള അടവാണ്.