ദ്രവിച്ചു വീഴാറായ കൂരയില്‍ നിന്ന് വന്ന പെണ്‍കുട്ടിക്ക് പ്രചോദനമായത് സാംബശിവ റാവുവിന് ലഭിച്ച ബഹുമാനം; സിവില്‍ സര്‍വീസില്‍ വയനാടന്‍ വിജയഗാഥ, അഭിനന്ദനുമായി രാഹുല്‍ ഗാന്ധിയും

ദ്രവിച്ചു വീഴാറായ കൂരയില്‍ നിന്ന് വന്ന പെണ്‍കുട്ടി ഇന്ന് കേരളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ്. ഇന്നലെ പ്രഖ്യാപിച്ച സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410 ാം റാങ്ക് നേടിയ ശ്രീധന്യ സുരേഷാണ് സംസ്ഥാനത്തിന്റെ യശസ് ഉയര്‍ത്തുന്ന നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. കുറിച്യ വിഭാഗത്തില്‍ നിന്നും സിവില്‍ സര്‍വീസ് നേടുന്ന ആദ്യ വ്യക്തിയെന്ന നേട്ടവും ശ്രീധന്യ സ്വന്തം പേരില്‍ എഴുതിചേര്‍ത്തു.

പ്രതിസന്ധികളോട് പടവെട്ടി വളര്‍ന്ന ശ്രീധന്യയ്ക്ക് ചെറുപ്പത്തില്‍ സിവില്‍ സര്‍വീസ് നേടണമെന്ന ആഗ്രഹമുണ്ടായിരുന്നു. പക്ഷേ എങ്ങനെ നേടുമെന്ന് അറിയില്ലായിരുന്നു. അങ്ങനെ പിജി കഴിഞ്ഞ് ജോലി ചെയ്യുന്നതിനിടെയാണ് ഒരു സിവില്‍ സര്‍വീസുകാരനെ ആദ്യമായി നേരില്‍ കണ്ടത്. ഇപ്പോഴത്തെ കോഴിക്കോട് കളക്ടര്‍ സാംബശിവ റാവുവായിരുന്നു അത്. അദ്ദേഹത്തിന് മറ്റ് ഓഫീസര്‍മാര്‍ കൊടുത്ത് ബഹുമാനമാണ് വീണ്ടും സിവില്‍ സര്‍വീസ് മോഹം മനസില്‍ വിടരാന്‍ കാരണമെന്ന് ഈ മിടുക്കി പറയുന്നു.

ചേച്ചിയുടെ മോന്‍ ആര്‍സിസിയില്‍ ചികിത്സയിലാണ്. ചികിത്സക്കായി എടുത്ത വീട്ടിലായിരുന്നു പഠനം. ഇതിലും മികച്ച വിജയം തനിക്ക് ലഭിക്കുമെന്ന പ്രതീക്ഷ ശ്രീധന്യയ്ക്കുണ്ടായിരുന്നു. പ്രതീക്ഷിക്കുന്ന സര്‍വീസ് ലഭിച്ചില്ലെങ്കില്‍ വീണ്ടും പരീക്ഷ എഴുതുമെന്നാണ് ശ്രീധന്യയുടെ നിലപാട്. കേരളത്തിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ജില്ലയില്‍ നിന്നുള്ള തന്റെ നേട്ടം വരും തലമുറയ്ക്കും പ്രചോദനമാകുമെന്ന് പ്രതീക്ഷയിലാണ് ശ്രീധന്യ.

ശ്രീധന്യയ്ക്ക് അഭിനന്ദനുമായി കോണ്‍ഗ്രസ് അധ്യക്ഷനും വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധിയും രംഗത്ത് വന്നിട്ടുണ്ട്.

“വയനാട്ടിലെ ശ്രീമതി ശ്രീധന്യ സുരേഷ്, കേരളത്തില്‍ നിന്നും സിവില്‍ സര്‍വീസ് നേടുന്ന ആദ്യ ആദിവാസി പെണ്‍കുട്ടിയാണ് ശ്രീധന്യയുടെ കഠിനാധ്വാനവും പ്രതിബദ്ധതയും അവളുടെ സ്വപ്‌നം നേടിയെടുക്കുന്നതിനായി സഹായകരമായി. ശ്രീധ ധന്യയും കുടുംബത്തിന്റെയും ഞാന്‍ അഭിനന്ദനിക്കുന്നു. തിരഞ്ഞെടുത്ത കരിയറില്‍ വലിയ വിജയമുണ്ടാകട്ടെയന്നാണ്” രാഹുല്‍ ട്വീറ്ററിലെഴുതിയത്.