കെ.എസ്.ആർ.ടി.സിയിൽ ശമ്പളവിതരണം ഇന്ന് മുതൽ; 30 കോടി രൂപ അനുവദിച്ച് സർക്കാർ

കെഎസ്ആർടിസിയിൽ ജീവനക്കാർക്ക്‌ ശമ്പള വിതരണം ഇന്ന് മുതൽ. ധനവകുപ്പ് അധികമായി അനുവദിച്ച 30 കോടി രൂപയിലാണ് കോർപ്പറേഷന്റെ പ്രതീക്ഷ. അധിക ധനസഹായത്തിനായി കെഎസ്ആർടിസി സർക്കാരിന് ഇന്നലെ അപേക്ഷ നൽകിയതിന് പിന്നാലെയാണ് ജീവനക്കാരും പ്രതീക്ഷയിലാണ്. ഗതാഗത മന്ത്രി ആന്റണി രാജു ഇന്ന് ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാലുമായി അവസാനവട്ട ചർച്ച നടത്തും.

ബാക്കി തുക ഓവർ ഡ്രാഫ്റ്റ് എടുക്കാനാണ് കെ എസ് ആർ ടി സി മാനേജ്മെന്റിന്റെ തീരുമാനം. കൂടുതൽ തുക ആവശ്യമെങ്കിൽ താത്കാലിക സാമ്പത്തിക ക്രമീകരണങ്ങളിലൂടെ കണ്ടെത്തും. സർക്കാർ ഉറപ്പിൽ ബാങ്കിൽ നിന്നും വായ്പ എടുക്കാൻ കെഎസ്ആർടിസി തീരുമാനിച്ചിരുന്നെങ്കിലും തുടർ നടപടികൾ സ്വീകരിച്ചിരുന്നില്ല. അതേസമയം എല്ലാ മാസവും അഞ്ചിനു തന്നെ ശമ്പളം ലഭിക്കണം എന്ന ആവശ്യവുമായി ഇന്ന് സിഐടിയു ട്രാൻസ്പോർട്ട് ഭവനിൽ പ്രതിഷേധ സംഗമം ഇന്ന് നടക്കും.

ഏപ്രിൽ മാസത്തെ ശമ്പളത്തിനായി ജീവനക്കാർ കാത്തിരുന്നത് മൂന്ന് ആഴ്ച്ചയിലേറെയാണ്. ഭരണാനുകൂല സംഘടനയായ സിഐടിയു വരെ മൗനം വെടിഞ്ഞ് അനിശ്ചിത കാല പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു. ഐഎൻടിയുസിയും എഐടിയുസിയും അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചു. മന്ത്രി മന്ദിരങ്ങളിലേക്ക് പട്ടിണ് ജാഥയെന്ന് ബിഎംഎസ്. തൊഴിലാളിയൂണിയനുകൾ സമ്മർദ്ദം കടുപ്പിച്ചതോടെയാണ് സർക്കാർ അനങ്ങിത്തുടങ്ങിയത്.

ശമ്പളത്തുക മാനേജ്മെന്റ് തന്നെ കണ്ടെത്തട്ടേയെന്ന നിലപാടിൽ മാറ്റമുണ്ടകുമെന്ന സൂചന നൽകി ഇന്നലെ ധനമന്ത്രി ഗതാഗത മന്ത്രിയെ വിളിച്ച് ആശയവിനിമയം നടത്തി. കെഎസ്ആർടിസിക്ക് എത്ര രൂപ സമാഹരിക്കാൻ കഴിയും. ശമ്പളം നൽകാൻ ഇനി എത്ര രൂപ വേണം, വരും മാസത്തിലെ ശമ്പളത്തിന് എന്ത് ചെയ്യും തുടങ്ങിയ വിവരങ്ങളാണ് ധന വകുപ്പ് ശേഖരിച്ചത്.

ഇന്ധന വില വർദ്ധനവ് 30 കോടിയിലധികം രൂപയുടെ അധിക ബാധ്യതയാണ് കെഎസ്ആർടിസിക്ക് ഉണ്ടാക്കിയത്. മാനേജ്‌മെന്റ് മാത്രം വിചാരിച്ചാൽ ശമ്പളം വിതരണം ചെയ്യാൻ സാധിക്കില്ലെന്ന് കഴിഞ്ഞ ദിവസം ആൻറണി രാജു പറഞ്ഞിരുന്നു. പൊതുജനങ്ങൾക്ക് വേണ്ടി കെഎസ്ആർടിസി നിലനിർത്തേണ്ടത് സർക്കാരിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിചേർത്തു. അതേസമയം, ഡീസലിന് അധിക പണം ഈടാക്കുന്നെന്ന കെഎസ്ആർടിസി ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. കേന്ദ്രത്തിനും എണ്ണക്കമ്പനിക്കുമാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്.