ശബരിമലയിലെ വരുമാനം കുറഞ്ഞതായി അക്കൗണ്ട് ഓഫീസറുടെ റിപ്പോര്‍ട്ട്

ശബരിമല ക്ഷേത്ര വരുമാനത്തില്‍ വന്‍ ഇടിവ്. കഴിഞ്ഞ മണ്ഡലം- മകരവിളക്ക് തീര്‍ത്ഥാടന കാലത്തെ വരുമാനത്തിലാണ് കുറവുണ്ടായിരിക്കുന്നത്. 178,75,54,333 രൂപയായിരുന്നു ഈ വര്‍ഷത്തെ വരുമാനം. കഴിഞ്ഞ സീസണില്‍ വരുമാനം 277,42,02,803 രൂപയായിരുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 98.66 കോടി രൂപയുടെ കുറവാണുണ്ടായത്.

ക്ഷേത്രച്ചെലവുകള്‍ക്കായി മാസം തോറും നടത്തുന്ന ഹ്രസ്വകാല സ്ഥിരനിക്ഷേപത്തിലും 78 കോടി രൂപയുടെ കുറവുണ്ടായി. ദേവസ്വം അക്കൗണ്ട് ഓഫീസറുടെ റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുളളത്. ശബരിമല യുവതീപ്രവേശത്തില്‍ സുപ്രീം കോടതി വിധിയെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍, പ്രളയം, വടക്കന്‍ ജില്ലകളിലെ നിപ ബാധ തുടങ്ങിയ വിഷയങ്ങളാണ് വരുമാനം കുറയാന്‍ കാരണമാതെന്നും ദേവസ്വം അക്കൗണ്ട് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത് കൂടാതെ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുളള മിക്ക ക്ഷേത്രങ്ങളിലെയും വരുമാനത്തില്‍ കുറവുണ്ടായി. ബോര്‍ഡിന് കീഴിലെ 1250 ക്ഷേത്രങ്ങളില്‍ 60 എണ്ണത്തിന് മാത്രമാണ് ചെലവ് നിര്‍വഹിക്കാനുളള വരുമാനമുളളത്.