'ശബരിമലയിലെ യുവതീ പ്രവേശന വിധി സ്റ്റേയ്ക്ക് തുല്യമായി കരുതാം'; സർക്കാരിന് എ.ജി.യുടെ നിയമോപദേശം

ശബരിമലയിലെ യുവതീ പ്രവേശനം  അനുവദിക്കുന്ന സുപ്രീം കോടതി വിധി സ്റ്റേ ചെയ്തിട്ടില്ലെങ്കിലും വിഷയം ഏഴംഗ ബെഞ്ചിന് വിട്ടുകൊണ്ടുള്ള വ്യാഴാഴ്ചത്തെ വിധി സ്റ്റേയ്ക്ക് തുല്യമായി കരുതാമെന്ന് സർക്കാരിന് നിയമോപദേശം. അഡ്വക്കേറ്റ് ജനറൽ സി.പി.സുധാകരപ്രസാദ് മുഖ്യമന്ത്രി പിണറായി വിജയനുമായി വെള്ളിയാഴ്ച വൈകുന്നേരം കൂടിക്കാഴ്ച നടത്തിയാണ് നിയമോപദേശം നൽകിയത്. നിയമസെക്രട്ടറി, സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്ത എന്നിവരോടും സർക്കാർ അഭിപ്രായം തേടിയിരുന്നു.

വിശാല ബെഞ്ചിന്റെ വിധിവന്നശേഷം പുനഃപരിശോധനാ ഹർജികൾ പരിഗണിക്കാമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. ഇതോടെ കോടതിയുടെ പരിഗണനയിലുള്ള വിഷയമായി ഇതുമാറി. ഫലത്തിൽ യുവതീപ്രവേശം അനുവദിച്ച 2018-ലെ വിധി മരവിപ്പിക്കുന്നതിന് തുല്യമാണിത്. ഈ സാഹചര്യത്തിൽ 2018 സെപ്റ്റംബർ 28-ലെ വിധിക്കുമുമ്പുള്ള സ്ഥിതി നിലനിൽക്കുന്നുവെന്ന് വാദിക്കാനാകുമെന്നാണ് നിയമവൃത്തങ്ങൾ സർക്കാരിനെ അറിയിച്ചത്.

നിയമസെക്രട്ടറിയും അഡ്വക്കേറ്റ് ജനറലും സർക്കാരിന്റെ ഭാഗമെന്ന് പൊതുവിൽ വ്യാഖ്യാനിക്കപ്പെട്ടേക്കാമെന്നതിനാലാണ് ജയദീപ് ഗുപ്തയോടും അഭിപ്രായം തേടിയത്. ഈ മണ്ഡലകാലത്ത് യുവതീപ്രവേശം ഒഴിവാക്കുന്നതാണ് ഉചിതമെന്ന് അദ്ദേഹവും സർക്കാരിനെ അറിയിച്ചു.

ക്ഷേത്രപ്രവേശന ചട്ടത്തിന്റെ സാധുത വിശാല ബെഞ്ച് പരിഗണിക്കാനിരിക്കയാണ്. അതിനാൽത്തന്നെ യുവതീപ്രവേശം സംബന്ധിച്ച വിധി സ്തംഭനാവസ്ഥയിലാണ്. വിധിയിൽ കൂടുതൽ വ്യക്തത വരുത്തിയശേഷം നടപടികളാകാം. വിശാല ബെഞ്ചിന്റെ വിധിക്കുശേഷം പുനഃപരിശോധനാ ഹർജികളിൽ തീർപ്പാക്കാൻ കാലതാമസം ഉണ്ടായേക്കുമെന്നും അദ്ദേഹം അറിയിച്ചു.