പുനഃസംഘടന; പരാതികള്‍ പരിശോധിക്കും, തര്‍ക്കം പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് വി.ഡി സതീശന്‍

ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് എം.പിമാര്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഉന്നയിച്ചിരിക്കുന്ന പരാതികള്‍ പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പരിശോധിച്ച് ശേഷം വേണ്ട രീതിയില്‍ നടപടി എടുക്കും. എല്ലാ നേതാക്കളെയും വിശ്വാസത്തിലെടുത്ത ശേഷം മാത്രം പുനഃസംഘടന പൂര്‍ത്തിയാക്കുകയുള്ളു എന്ന് സതീശന്‍ വ്യക്തമാക്കി.

കെ.പി.സി.സി പ്രസിഡന്റും, പ്രതിപക്ഷ നേതാവും മാത്രം ചേര്‍ന്ന് തീരുമാനങ്ങള്‍ എടുക്കുന്നു എന്ന തരത്തില്‍ പരാതികള്‍ ഇല്ല. തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് എല്ലാവരേയും വിശ്വാസത്തിലെടുക്കും.

500 അംഗ കമ്മിറ്റിയില്‍ നിന്ന് 51 അംഗ എക്‌സിക്യൂട്ടീവിലേക്ക് കുറച്ച് കൊണ്ടുവന്നപ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നിലെ കാരണം ജംബോ കമ്മിറ്റികളാണ്. കൂടിയാലോചനകള്‍ക്ക് ശേഷമാണ് തീരുമാനങ്ങള്‍ എടുത്തിരിക്കുന്നത്. വലിയ അംഗസംഖ്യയില്‍ നിന്ന് ചുരുങ്ങുമ്പോഴുള്ള സ്വാഭാവികമായ അതൃപ്തിയാണ് നിലവിലുള്ളത്. ഒഴിവാക്കപ്പെടുന്നവര്‍ക്ക് പ്രത്യേക ചുമതലകള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Read more

കെപിസിസി പുനഃസംഘടന നിര്‍ത്തിവെച്ചതില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. കടിച്ചുതൂങ്ങാനില്ലെന്ന് വ്യക്തമാക്കി അദ്ദേഹം ഹൈക്കമാന്‍ഡിന് കത്തയച്ചു. എതിര്‍ത്ത എംപിമാര്‍ ആരെന്ന് അറിയിച്ചിട്ടു പോലുമില്ലെന്ന് സുധാകരന്‍ കത്തില്‍ ആരോപിക്കുന്നു. പുനഃസംഘടന പരാതി ഉന്നയിച്ചവരെ കേട്ടശേഷം മാത്രമെന്ന് എ.ഐ.സിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. പരാതി ഉന്നയിച്ച എം.പിമാരുമായി ചര്‍ച്ച നടത്തുമെന്നും താരീഖ് അന്‍വര്‍ പറഞ്ഞു.