താഴേത്തട്ടിൽ പ്രവർത്തനം മോശം, സജീവമായില്ലെങ്കിൽ തിരിച്ചടി ഉണ്ടാകും; കോൺ​ഗ്രസ് പ്രവർത്തകർക്ക് എതിരെ വിമർശനം ഉന്നയിച്ച് ചെന്നിത്തല

താഴേത്തട്ടിലുള്ള പാർട്ടി പ്രവർത്തനം മോശമാണെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രവർത്തനം താഴേത്തട്ടിൽ സജീവമായില്ലെങ്കിൽ തിരിച്ചടി ഉണ്ടാകും. സ്വന്തം സ്ഥലത്ത് എന്ത് നടക്കുന്നുവെന്ന് പ്രവർത്തകർക്ക് അറിയില്ലെന്നും ചെന്നിത്തല പറഞ്ഞു. ഭാരവാഹിയോഗത്തിലായിരുന്നു പാർട്ടി പ്രവർത്തകർക്കെതിരെ  ചെന്നിത്തലയുടെ വിമർശനം.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മേൽനോട്ടം വഹിക്കാൻ ഹൈക്കമാൻഡ് രൂപീകരിച്ച പ്രത്യേക സമിതിയുടെ ആദ്യത്തെ യോഗം തിരുവനന്തപുരത്ത് ചേർന്നിരുന്നു. തിരഞ്ഞെടുപ്പ് സമിതി അദ്ധ്യക്ഷൻ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ഹൈക്കമാൻഡ് പ്രതിനിധികളായ അശോക് ഗെലോട്ട്, ജി പരമേശ്വര എന്നിവരും പങ്കെടുത്തു.വിജയ സാദ്ധ്യതയാണ് സ്ഥാനാർത്ഥി നിർണയത്തിൽ പ്രധാന മാനദണ്ഡമാക്കേണ്ടതെന്ന് ഹൈക്കമാൻഡ് പ്രതിനിധികൾ യോഗത്തിൽ ആവശ്യപ്പെട്ടു. ഇതിൽ വിട്ടുവീഴ്ച പാടില്ലെന്നും അവർ നിർദേശിച്ചു.

തിരഞ്ഞെടുപ്പ് സമിതി അംഗങ്ങളായ വി.എം.സുധീരനും കെ.മുരളീധരനും ഇന്നത്തെ യോഗത്തിൽ പങ്കെടുത്തില്ല. തിരഞ്ഞെടുപ്പ് പത്രിക രൂപീകരണവും പ്രതിപക്ഷ നേതാവിൻ്റെ ഐശ്വര്യ കേരളയാത്രയും യോഗം ചർച്ച ചെയ്തു. പ്രകടനപത്രിക രൂപീകരണത്തിനായി കോൺ​ഗ്രസ് എംപി ശശി തരൂർ പൊതുജനങ്ങളിൽ നിന്നും നേരിട്ട് വിവരങ്ങൾ ശേഖരിക്കും. ഇതിനായി അദ്ദേഹം നാല് ജില്ലകളിൽ സന്ദർശനം നടത്തും.