'സുകുമാരക്കുറുപ്പിനെ ഒരു മാസം കൊണ്ട് കിട്ടിയോ, ഇല്ലല്ലോ'; ഇ.പി ജയരാജനെ പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

എ.കെ.ജി സെന്റര്‍ ആക്രമണം നടന്നിട്ട് ഒരു മാസം തികയവേ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെ പരിഹസിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ‘ഒരു മാസം കൊണ്ട് സുകുമാരക്കുറുപ്പിനെ കിട്ടിയില്ലല്ലോ, അപ്പോള്‍ പിന്നെ എ.കെ.ജി സെന്റര്‍ ആക്രമിച്ചയാളെ കിട്ടുമ്പോള്‍ പറയാം.’ എന്ന് ഇ.പിയെ പരിഹസിച്ച് രാഹുല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

തിരുവനന്തപുരത്ത് എകെജി സെന്ററിന് നേരെ ആക്രമണമുണ്ടായിട്ട് ഒരുമാസം പിന്നിടുമ്പോഴും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിരുന്നു. പ്രത്യേക സംഘത്തില്‍ നിന്ന് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് നിലവില്‍ ശേഖരിച്ച തെളിവുകളും മൊഴികളും പരിശോധിക്കുകയാണ്.

കഴിഞ്ഞ മാസം 30നാണ് എകെജി സെന്ററിന് നേരെ ബോംബാക്രമണമുണ്ടായത്. രാത്രി സ്‌കൂട്ടറിലെത്തിയ പ്രതി എ.കെ.ജി സെന്ററിന്റെ ഗേറ്റിലേക്ക് സ്ഫോടകവസ്തു വലിച്ചെറിയുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ആരോപിച്ചത്.

പ്രതി സഞ്ചരിച്ച വാഹനം ഡിയോ ഡി.എല്‍.എക്സ് സ്‌കൂട്ടറാണെന്ന് തിരിച്ചറിഞ്ഞിരുന്നു. എകെജി സെന്ററിന് കല്ലെറിയുമെന്ന് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് വിവാദമായതിനെ തുടര്‍ന്ന് ഇയാളെ പൊലീസ് വിട്ടയച്ചു. നിലവില്‍ അന്വേഷണം നടക്കുകയാണെന്നാണ് സര്‍ക്കാര്‍ വാദം.

അതേസമയം ന്വേഷണം സിപിഎമ്മില്‍ എത്തിച്ചേരും എന്നതിനാലാണ് പ്രതികളെ പിടികൂടാത്തതെന്നും അന്വേഷണം യഥാര്‍ത്ഥ പ്രതികളിലേക്ക് എത്തിയപ്പോള്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് അന്വേഷണം തടഞ്ഞുവെന്നും പ്രതിപക്ഷം ആരോപിക്കുന്നു.