പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റെ അന്ത്യാഭിലാഷം പൂര്‍ത്തീകരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷനെത്തുന്നു

കാസര്‍ക്കോട്ട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരിലൊരാള്‍ കട്ടുകാരോട് ചോദിച്ച ചോദ്യം അത്ര പെട്ടന്നൊന്നും അവര്‍ക്ക് മറക്കാന്‍ കഴിയില്ല. ഞാനൊക്കെ മരിച്ചാല്‍ രാഹുല്‍ ഗാന്ധി കാണാന്‍ വര്വോടാ..?” എന്ന് കൊല്ലപ്പെടുന്നതിന് രണ്ട് ആഴ്ച മുമ്പാണ് കല്ല്യോട്ടെ കൃപേഷ് (19) കൂട്ടുകാരോട് കളിയായി ചോദിച്ചത്. അറംപറ്റിയതുപോലെ അത് സംഭവിച്ചപ്പോള്‍ കൃപേഷിന്റെ മരണാനന്തര ആഗ്രഹമെങ്കിലും പൂര്‍ത്തീകരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആ യുവാവിന്റെ വീട്ടിലെത്തുന്നു.

ഈ മാസം 12നു കല്യോട്ടെത്തുമെന്നാണു കെപിസിസിക്കു ലഭിച്ച വിവരമെന്ന് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. മംഗളൂരു വിമാനത്താവളം വഴി കാസര്‍കോട് എത്തുന്ന അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെന്നു അദ്ദേഹം പറഞ്ഞു.

കൃപേഷിനും ശരത് ലാലിനും നവമാധ്യമങ്ങളിലൂടെ സിപിഎം കേന്ദ്രങ്ങളില്‍ നിന്നു ഭീഷണിയുണ്ടായിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനിടെയാണു കൃപേഷ് ഇങ്ങനെ ചോദിച്ചതെന്നു കൂട്ടുകാര്‍ പറയുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരി 18നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കെലപ്പെടുത്തിയത്.സംഭവത്തെ തുടര്‍ന്ന് കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ പെരിയ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം പീതാബംബരനെ കസ്റ്റഡിയിലെടുത്തിരുന്നു. കേസ് അന്വേഷണം സിബിഐക്കു വിടണമെന്ന ആവശ്യം കോണ്‍ഗ്രസ് ശക്തമാക്കിയിരിക്കുകയാണ്.

അതേസമയം, സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ സംസ്ഥാനതല പ്രചാരണത്തിനു കോണ്‍ഗ്രസ് തയാറെടുക്കുകയാണ്. ആദ്യഘട്ടമായി 7നു എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും സായാഹ്ന ധര്‍ണ നടത്തുമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.