രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച കേസ്: 29 എസ്.എഫ്‌.ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധിയുടെ വയനാട് കല്‍പ്പറ്റയിലെ ഓഫീസ് ആക്രമണ കേസില്‍ റിമാന്റിലായിരുന്ന 29 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ചു. കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്.

എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റായിരുന്ന ജോയല്‍ ജോസഫ്, സെക്രട്ടറിയായിരുന്ന ജിഷ്ണു ഷാജി, എന്നിവരും മൂന്ന് വനിതാ പ്രവര്‍ത്തകരും അടക്കം 29 പേരാണ് ജൂണ്‍ 26 ന് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസെടുത്തത്.

സംഭവത്തില്‍ എസ്എഫ്‌ഐയുടെ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചു വിട്ടിരുന്നു. പകരം ചുമതല അഡ്‌ഹോക്ക് കമ്മിറ്റിക്ക് നല്‍കിയിട്ടുണ്ട്. താത്കാലിക നടത്തിപ്പിനായി ഏഴ് പേരടങ്ങിയ അഡ്‌ഹോക്ക് കമ്മിറ്റിയാണ് രൂപീകരിച്ചത്. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി യോഗമാണ് നടപടിക്ക് സ്വീകരിച്ചത്.