'ഷാജഹാനെ ഭീഷണിപ്പെടുത്തി എന്നത് കല്ലുവെച്ച നുണ, സി.പി.എം നേതാക്കള്‍ പഠിപ്പിച്ചതാണ് കുടുംബം പറയുന്നത്'; ആരോപണം തള്ളി ബി.ജെ.പി

പാലക്കാട് മലമ്പുഴയില്‍ വെട്ടേറ്റ് മരിച്ച സിപിഎം പ്രവര്‍ത്തകന്‍ ഷാജഹാന് നേരത്തെ ആര്‍എസ്എസിന്റെ ഭീഷണിയുണ്ടായിരുന്നു എന്ന കുടുംബത്തിന്റെ ആരോപണം തള്ളി ബിജെപി. സിപിഎം ശക്തി കേന്ദ്രത്തില്‍ ബിജെപി – ആര്‍എസ്എസുകാര്‍ വീട്ടില്‍ പോയി ഷാജഹാനെ ഭീഷണിപ്പെടുത്തി എന്നത് കല്ലുവച്ച നുണയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാര്‍ ആരോപിച്ചു.

തങ്ങള്‍ക്ക് ഒരു കൊടി പോലും വയ്ക്കാന്‍ പറ്റാത്ത സ്ഥലമാണ് കുന്നങ്കോട്. കൊലയാളി സംഘത്തിന് ബിജെപിയുമായോ, ആര്‍എസ്എസുമായോ ഒരു ബന്ധവും ഇല്ല. സിപിഎം നേതാക്കളും എംഎല്‍എയും പറഞ്ഞ് പഠിപ്പിച്ചതാണ് കുടുംബം പറയുന്നത്. കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മിന്റെ മാഫിയയോ മയക്കുമരുന്ന് സംഘമോ ആണെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

അതേസമയം ഷാജഹാന് വധഭീഷണി ഉണ്ടായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. നേരത്തെ സിപിഎമ്മില്‍ ഉണ്ടായിരുന്നവരും പിന്നീട് ആര്‍എസ്എസിന്റെ ഭാഗമായവരുമായ ആളുകളില്‍ നിന്നാണ് ഭീഷണി ഉണ്ടായിരുന്നത്. ഷാജഹാനെ കൊല്ലുമെന്ന് വാട്്സ്ആപ്പ് സന്ദേശം ലഭിച്ചിരുന്നു. ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകമെന്നും കുടുംബം ആരോപിക്കുന്നു.

Read more

കൊലയാളി സംഘത്തിലെ രണ്ടു പേര്‍ പിടിയിലായി. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ളയാളും സഹായം നല്‍കിയ മറ്റൊരാളുമാണ് പിടിയിലായത്. മൂന്നാം പ്രതി നവീനും അഞ്ചാംപ്രതി സിദ്ധാര്‍ത്ഥുമാണ് പിടിയിലായത്. നവീനില്‍ നിന്നും ഷാജഹാന് ഭീഷണി ഉണ്ടായിരുന്നെന്നാണ് കുടുംബം പറയുന്നത്. കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. പാലക്കാട് ഡി വൈഎസ്പി വി കെ രാജുവിന്റെ നേതൃത്വത്തില്‍ 19 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.