'പാര്‍ലമെന്റിലേക്കും ഇല്ല, നിയമസഭയിലേക്കും ഇല്ല, അത് അടഞ്ഞ അദ്ധ്യായം', കെ.വി തോമസ്

എറണാകുളം തൃക്കാക്കര മണ്‍ലത്തില്‍ മത്സരിക്കുമെന്ന് പ്രചാരണം തള്ളി കെ വി തോമസ്. തനിക്കും തന്റെ കുടുബത്തിലെ ആര്‍ക്കും മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് കെ വി തോമസ് വ്യക്തമാക്കി. പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്ന് അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. പാര്‍ലമെന്റിലേക്കും ഇല്ല. നിയമസഭയിലേക്കും ഇല്ല. ആ അദ്ധ്യായം അവിടെ വച്ച് അടഞ്ഞതാണെന്ന് കെ വി തോമസ് പറഞ്ഞു.

പാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത സംഭവത്തില്‍ വിശദീകരണം നല്‍കിയ ശേഷം താരിഖ് അന്‍വറുമായി കൂടിക്കാഴ്ച നടത്തി. അച്ചടക്ക സമിതി ചെയര്‍മാനായ എകെ ആന്റണിയില്‍ വിശ്വാസമുണ്ടെന്നും കെ വി തോമസ് പറഞ്ഞു. അച്ചടക്ക സമിതി എന്ത് നടപടി സ്വീകരിച്ചാലും കോണ്‍ഗ്രസുകാരനായി തന്നെ തുടരും.

അതേസമയം പ്രതിപക്ഷ നേതാവായ വിഡി സതീശനെതിരെ ഇന്നും കെ വി തോമസ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. സില്‍വര്‍ലൈന്‍ പ്രതിഷേധക്കാര്‍ പുറത്ത് തല്ല് കൊള്ളുമ്പോള്‍ വിഡി സതീശന്‍ ഇഫ്താറില്‍ പങ്കെടുക്കുകയാണ്. ഇഫ്താര്‍ എന്താണെന്ന് ഒക്കെ തനിക്കറിയാമെന്നും, സതീശനേക്കാല്‍ കൂടുതല്‍ ഇഫ്താറില്‍ പങ്കെടുക്കുകയും, സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും കെവി തോമസ് പറഞ്ഞു. കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരനോട് വ്യക്തിപരമായി ഒരു എതിര്‍പ്പും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിക്കൊപ്പം ഇഫതാര്‍ വിരുന്നില്‍ പങ്കെടുത്തത് ചോദ്യം ചെയ്ത കെ വി തോമസിന് മറുപടിയുമായി വിഡി സതീശന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. ഇഫ്താറിന് പാര്‍ട്ടി വിലക്കില്ല. ഇഫ്താര്‍ സംഗമം എന്താണെന്നറിയാത്ത ഒരാളോട് എന്ത് മറുപടി പറയാനാണെന്നാണ് സതീശന്‍ പറഞ്ഞത്.

Read more

മുഖ്യമന്ത്രിയുടെ ഇഫ്താറില്‍ പ്രതിപക്ഷ നേതാവടക്കം മറ്റ് പല കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തു. ഇത് ശരിയാണോ. എനിക്കൊരു നീതി മറ്റുള്ളവര്‍ക്ക് വേറെ നീതി. ആ സമീപനം ശരിയല്ലെന്ന് കെ വി തോമസ് ഇന്നലെ പറഞ്ഞിരുന്നു.