"കേന്ദ്ര ഉപദേശം കേരളം പിന്തുടരുന്നില്ലായിരുന്നു, അയൽ സംസ്ഥാനങ്ങൾക്ക് ഭീഷണി"

കേരളത്തിലെ 85 ശതമാനത്തിലധികം കോവിഡ് രോഗികളും വീട്ടിൽ തന്നെ കഴിയുന്നതിനാൽ പ്രതിദിന വർദ്ധനവ് തടയുന്നതിനായി “കാര്യക്ഷമവും തന്ത്രപരവുമായ ലോക്ക്ഡൗണിന്” ഊന്നൽ നൽകിക്കൊണ്ടുള്ള നടപടികൾ സംസ്ഥാനം ത്വരിതപ്പെടുത്തേണ്ടതുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ. രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കേസുകൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യുമ്പോൾ കേന്ദ്ര ഉപദേശം സംസ്ഥാനം പിന്തുടരുന്നില്ലായിരുന്നു, അതിന്റെ ആഘാതം അയൽ സംസ്ഥാനങ്ങൾ അനുഭവിക്കുകയാണെന്നും കേന്ദ്ര ഉദ്യോഗസ്ഥർ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

ജില്ലാ തലത്തിൽ മാത്രമല്ല, കോവിഡ് ബാധിച്ച പരിസര പ്രദേശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് കേരളം നിയന്ത്രണങ്ങൾ പാലിക്കണമെന്ന് മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളുടെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

വീട്ടിൽ സുഖം പ്രാപിക്കുന്ന രോഗികൾ എല്ലാ സുരക്ഷാ നിയമങ്ങളും പാലിക്കുന്നില്ലെന്നും അതുകൊണ്ടാണ് വൈറസിന്റെ വ്യാപനം തടയാൻ കേരളത്തിന് കഴിയാത്തതെന്നും അവർ കൂട്ടിച്ചേർത്തു.

സംസ്ഥാനം അടിയന്തിരമായി കണ്ടെയ്ൻമെന്റ് സോണുകളിൽ കർശനമായ നടപടികൾ സ്വീകരിക്കണമെന്നും സഞ്ചാരം നിയന്ത്രിക്കണമെന്നും അധികൃതർ പറഞ്ഞു.

കേരളത്തിന്റെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 14-19 ശതമാനമായി തുടരുന്നു, അത് അയൽസംസ്ഥാനങ്ങളിലേക്ക് പകരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

കേരളത്തിൽ നിന്ന് വരുന്നവർക്ക് കർണാടക ഏഴ് ദിവസത്തെ നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,74,854 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.76 ആണ്. ദിവസേനയുള്ള കോവിഡ് കേസുകളുടെ എണ്ണം മറ്റ് സംസ്ഥാനങ്ങളിൽ കുറയുമ്പോൾ ഒരു മാസത്തിലേറെയായി കേരളത്തിൽ ഓരോ ദിവസവും പതിനായിരത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നു.

പകർച്ചവ്യാധി ആരംഭിച്ചതിനുശേഷം കേരളം 40 ലക്ഷത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, കൂടാതെ 20,000 ത്തിലധികം മരണങ്ങളും വൈറസുമായി ബന്ധപ്പെട്ടിരിക്കുന്നു. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഈ ആഴ്ച മുതൽ സംസ്ഥാനത്ത് രാത്രി 10 മുതൽ രാവിലെ 6 വരെ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.