നിയമസഭയിൽ സ്പീക്കറുടെ ഡയസിൽ കയറി പ്രതിഷേധം; നാല് പ്രതിപക്ഷ എം.എൽ.എമാർക്ക് എതിരെ നടപടി ഉറപ്പായി

നിയമസഭയിൽ സ്പീക്കറുടെ ഡയസിൽ കയറി ബഹളം വെയ്ക്കുകയും പ്രതിഷേധിക്കുകയും ചെയ്ത നാല് പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ നടപടി ഉറപ്പായി. നാളെ സഭ സമ്മേളിക്കുമ്പോൾ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നടപടി പ്രഖ്യാപിക്കും. സാധാരണ ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ സസ്പെന്‍ഡ് ചെയ്യുകയാണ് പതിവെങ്കിലും നാളെ സഭാസമ്മേളനം അവസാനിക്കുന്നതിനാൽ ഫലം ഉണ്ടാകില്ലെന്നാണ് വിലിയിരുത്തൽ. അതുകൊണ്ട് നടപടി ശാസനയിലോ ഒരു ദിവസത്തെ സമ്മേളനത്തിൽ നിന്ന് മാറ്റിനിർത്തലോ ആയി ചുരുങ്ങാനാണ് സാദ്ധ്യത.

പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിളളി, ആലുവ എം.എൽ.എ അൻവർ സാദത്ത്, സുൽത്താൻ ബത്തേരി എം.എൽ.എ, ഐ.സി ബാലകൃഷ്ണൻ, അങ്കമാലി എം.എൽ.എ റോജി.എം ജോൺ എന്നിവരാണ് സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറി സഭാനടപടികൾ തടസ്സപ്പെടുത്താൻ ശ്രമിച്ചത്. കുന്നത്തുനാട് എം.എൽ.എ വി.പി.സജീന്ദ്രനെയും ദൃശ്യങ്ങളിൽ കണ്ടെങ്കിലും ആദ്യം കയറിയവരെ പിന്തിരിപ്പിക്കാനാണ് അദ്ദേഹം ഇടപെട്ടതെന്നാണ് നിയമസഭാ സെക്രട്ടേറിയേറ്റിന്റെ വിലയിരുത്തൽ. അതാണ് നടപടി നാല് പേരിലേക്ക് ഒതുങ്ങാൻ കാരണം. നാല് എം.എൽ.എമാരും സഭയുടെ സാമാന്യമര്യാദ ലംഘിച്ചെന്ന് ബഹളത്തിന് ശേഷം സഭ സമ്മേളിച്ചപ്പോൾ സ്പീക്കർ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ എന്തുവേണമെന്ന് ആലോചിക്കേണ്ടി വരുമെന്ന് കൂടി പറഞ്ഞ സ്പീക്കർ അപ്പോൾത്തന്നെ നടപടി സൂചനയും നൽകി. സഭാ നടപടി ചട്ടം 302 പ്രകാരം മോശമായ പെരുമാറ്റം നടത്തുന്നവർക്കെതിരെ നടപടി എടുക്കാൻ സ്പീക്കർക്ക് അധികാരമുണ്ട്. മോശം പെരുമാറ്റം നടത്തുന്നവരെ അപ്പോൾ തന്നെ സഭയിൽ നിന്ന് പുറത്താക്കാനോ, നിശ്ചിത ദിവസത്തേക്കോ ഒരു സമ്മേളനകാലം മുഴുവനോ സസ്പെന്‍ഡ് ചെയ്യാനോ ചട്ടപ്രകാരം സ്പീക്കർക്ക് കഴിയും. ഇതിൽ‌ ഏതെങ്കിലും നടപടിയാണ് നാല് യു.ഡി.എഫ്, എം.എൽ.എമാരെയും കാത്തിരിക്കുന്നത്.

Read more

സഭയിലെ പ്രതിഷേധങ്ങൾ സ്പീക്കറുടെ ഡയസിന് താഴെയെത്തി അവസാനിക്കുകയാണ് പതിവ്. എന്നാൽ ഇന്നത്തെ പ്രതിഷേധം അസാധാരണ നിലയിലേക്ക് കടക്കുകയായിരുന്നു. ബാർക്കോഴ ആരോപണത്തിനിടെ നടന്ന ബജറ്റ് അവതരണത്തിന് ഇടയിലാണ് ഇതിന് മുമ്പ് എം.എൽ.എമാർ സ്പീക്കറുടെ ഡയസിൽ കയറി പ്രതിഷേധിച്ചത്. അന്ന് ഡയസിൽ‌ കയറി സ്പീക്കറുടെ കസേര മറിച്ചിട്ടവരിൽ ഒരാൾ ഇന്നത്തെ സ്പീക്കറായ പി. ശ്രീരാമകൃഷ്ണനായിരുന്നു. അന്ന് ശ്രീരാമകൃഷ്ണൻ അടക്കം നാല് എൽ.ഡി.എഫ് എം.എൽ.എമാരെ സസ്പെന്‍ഡ് ചെയ്യുകയാണ് ഉണ്ടായത്. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിക്കുകയും പൊലിസുകാർക്ക് എതിരെ നടപടി വേണമെന്ന ആവശ്യം നിരാകരിക്കുകയും ചെയ്തതോടെയാണ് നടുത്തളത്തിലറങ്ങി നിന്നിരുന്ന നാല് പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറിയത്. കെ.എസ്.യു മാർച്ചിനിടെ ഷാഫി പറമ്പിൽ എം.എൽ.എയ്ക്ക് മർദ്ദനമേറ്റ സംഭവമാണ് എം.എൽ.എമാരെ പ്രകോപിപ്പിച്ചത്.