മൃതദേഹം ഇടവക മാറി സംസ്‍കരിച്ചു; പാളയം പള്ളിയില്‍ വൈദികനെ തടഞ്ഞുവെച്ച് വിശ്വാസികളുടെ പ്രതിഷേധം

പാളയം സെന്റ് ജോസഫ് മെട്രോപോളിറ്റന്‍ കത്തീഡ്രലില്‍ വികാരിക്കെതിരെ വിശ്വാസികളുടെ പ്രതിഷേധം. പാളയം ഇടവകയ്ക്ക് കീഴിലുള്ള പാറ്റൂർ സെമിത്തേരിയിൽ മറ്റൊരു ഇടവകാംഗത്തിന്‍റെ മൃതദേഹം സംസ്കരിക്കാൻ വൈദികന്‍ അനുവദിച്ചതിലാണ് പ്രതിഷേധം. നിരവധി ആളുകളാണ് വൈദികനെതിരെ പ്രതിഷേധവുമായി തടിച്ച് കൂടിയിരിക്കുന്നത്. വികാരി പണം വാങ്ങി മൃതദേഹം സംസ്കരിക്കാൻ അനുമതി നൽകിയെന്നാണ് വിശ്വാസികള്‍ ഉന്നയിക്കുന്ന ആരോപണം. പളളി വികാരി ഫാ. നിക്കോളാസിനെ വിശ്വാസികള്‍ തടഞ്ഞുവെച്ചിരിക്കുകയാണ്.

വെട്ടുകാട് ഇടവകയിലെ നിതിന്‍ മാര്‍ക്കോസ് വാഹനാപകടത്തെ തുടര്‍ന്ന് 10 വര്‍ഷം മുമ്പാണ് മരിക്കുന്നത്. തുടര്‍ന്ന് വെട്ടുകാട് സെമിത്തേരിയില്‍ മൃതദേഹം സംസ്കരിച്ചു. ഇദ്ദേഹത്തിന്റെ മൃതദേഹം വെട്ടുകാട് പള്ളിയില്‍ സെല്ലാറില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

എന്നാല്‍ സ്ഥലപരിമിതിയെ തുടര്‍ന്ന് പാളയം കത്തീഡ്രലിന്‍റെ കീഴിലുള്ള പാറ്റൂര്‍ സെമിത്തേരിയിലേക്ക് അടുത്തിടെ മൃതദേഹം  മാറ്റി. മൃതദേഹം പാറ്റൂര്‍ സെമിത്തേരിയില്‍ സംസ്‍കരിക്കുന്നതിന് പണം വാങ്ങി പള്ളിവികാരി കൂട്ടുനിന്നു. വിശ്വാസികളറിയാതെ കളക്ടറുടെ അനുവാദം ഇല്ലാതെ വികാരി മാത്രമെടുത്ത തീരുമാനമാണിത്. എല്ലാ സഭാ വിശ്വാസങ്ങളെയും മറികടന്നാണ് തീരുമാനമെടുത്തിരിക്കുന്നതെന്നും പണത്തിന്‍റെ ഇടപാടാണ് നടന്നതെന്നുമാണ് വിശ്വാസികളുടെ ആരോപണം.