കോടിയേരിയെ അവഹേളിച്ച് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ്; സസ്‌പെന്‍ഷന് പിന്നാലെ മാപ്പ് ചോദിച്ച് പൊലീസുകാരന്‍

അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അവഹേളിച്ച് പോസ്റ്റിട്ടതില്‍ മാപ്പ് ചോദിച്ച് പൊലീസുകാരന്‍. എഎസ്‌ഐ ഉറൂബാണ് ക്ഷമാപണം നടത്തിയത്. സംഭവത്തില്‍ പരാതി ലഭിച്ചതിന് പിന്നാലെ സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാര്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്തതിരുന്നു. ഇതിന് പിന്നാലെയാണ് എഎസ്‌ഐ ഉറൂബ് ക്ഷമാപണം നടത്തിയത്.

കോടിയേരിയെ കൊലപാതകി എന്ന് വിശേഷിപ്പിച്ച് വാട്സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റിട്ട ഉറൂബിനെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഎം മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രന്റെ മുന്‍ഗണ്‍മാന്‍ കൂടിയാണ് ഉറൂബ്.

അന്തരിച്ച മുതിര്‍ന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് കേരളത്തിന്റെ അന്ത്യാഞ്ജലി. പ്രിയ നേതാവിനെ ഒരുനോക്ക് കാണാന്‍ ഈങ്ങയില്‍പ്പീടികയിലെ വിട്ടിലേക്കും ആയിരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. വീട്ടിലെ പൊതു ദര്‍ശനത്തിനും ബന്ധുക്കളുടെ അന്തിമോപചാരത്തിനും ശേഷം 11 മണിക്ക് വിലാപയാത്രയായി മൃതദേഹം കണ്ണൂര്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ കൊണ്ടു വരും.

വൈകിട്ട് 3 വരെ പാര്‍ട്ടി ഓഫീസിലാകും പൊതുദര്‍ശനം. ശേഷംമൃതദേഹം പയ്യാമ്പലം കടപ്പുറത്ത് സംസ്‌ക്കരിക്കും. വൈകിട്ട് മൂന്ന് മണിക്കാണ് സംസ്‌കാര ചടങ്ങുകള്‍ തുടങ്ങുന്നത്. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാരം. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗങ്ങളും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തും.