പോപ്പുലര്‍ ഫ്രണ്ട് നേതാവ് സി.എ റൗഫ് അറസ്റ്റില്‍; പിടികൂടിയത് വീട് വളഞ്ഞ്

നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ മുന്‍ സംസ്ഥാന സെക്രട്ടറി സി.എ.റൗഫിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. എന്‍ഐഎ കൊച്ചി സംഘം രാത്രിയില്‍ റൗഫിനെ പട്ടാമ്പിയിലെ വീട് വളഞ്ഞ് പിടികൂടിയത്. ഒരുമാസം മുന്‍പ് രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും പരിശോധനയുണ്ടായതിന് പിന്നാലെ റൗഫ് ഒളിവില്‍ പോയിരുന്നു.

പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന നേതാക്കളെല്ലാം കഴിഞ്ഞമാസത്തെ പരിശോധനയില്‍ എന്‍ഐഎയുടെ പിടിയിലായിരുന്നു. റൗഫിനായി വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഉള്‍പ്പെടെ ഒളിവിലായിരുന്ന റൗഫ് കഴിഞ്ഞദിവസം വീട്ടില്‍ തിരിച്ചെത്തിയെന്ന് വ്യക്തമായതോടെയാണ് രാത്രിയില്‍ കൊച്ചിയില്‍ നിന്നുള്ള സംഘം പട്ടാമ്പി കരിമ്പുള്ളിയിലെ വീട് വളഞ്ഞ് പിടികൂടിയത്.

സംഘടനയെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതോടെ അറസ്റ്റിലായ നേതാക്കള്‍ക്ക് ഒളിവില്‍ കഴിഞ്ഞ് റൗഫ് സഹായം ചെയ്തു വരികയായിരുന്നു. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്ത് രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ടിന് കേന്ദ്ര സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയത്.

പോപ്പുലര്‍ ഫ്രണ്ടിനും 8 അനുബന്ധ സംഘടനകള്‍ക്കും ഈ നിരോധനം ബാധകമായത്. സെപ്റ്റംബര്‍ 22 മുതല്‍ നടത്തിയ മിന്നല്‍ പരിശോധനകള്‍ക്കൊടുവിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നടപടി.