പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍: കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി

കേരളത്തില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ കേന്ദ്രം റിപ്പോര്‍ട്ട് തേടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്ത് പരക്കെ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി.

അതേസമയം, പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹര്‍ത്താലിലെ അക്രമ സംഭവങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും ഹൈക്കോടതി. ഹര്‍ത്താല്‍ കോടതി നിരോധിച്ചതാണെന്നും കോടതി വ്യക്തമാക്കി.

ദേശീയ തലത്തില്‍ എന്‍ എ ഐ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡിനും തുടര്‍ന്നുള്ള സംഘടനാ നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

ഹര്‍ത്താലിനോട് അനുബന്ധിച്ച സംസ്ഥാനത്ത് രാവിലെ ഏഴ് മണി മുതല്‍ വലിയ അക്രമ സംഭവങ്ങളാണ് അരങ്ങേറിയത്. സംസ്ഥാനമെങ്ങും കെ എസ് ആര്‍ ടി സി ബസുകള്‍ ആക്രമിക്കപ്പെട്ടു. തുറന്ന കടകള്‍ എല്ലാം തല്ലിപ്പൊളിക്കുകയും, പൂട്ടിക്കുകയും ചെയ്തു. പൊലീസുകാര്‍ക്കെതിരെയും ആക്രമങ്ങളുണ്ടായി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഭീകരാന്തരീക്ഷം നിലനിന്നിരുന്നു.