അജാസ് സൗമ്യയെ വിവാഹത്തിന് നിര്‍ബന്ധിച്ചിരുന്നു; പണമിടപാടാണ് ഇരുവര്‍ക്കുമിടയിലെ സൗഹൃദം വഷളാക്കിയതെന്നും സൗമ്യയുടെ അമ്മയുടെ മൊഴി

കൊല്ലപ്പെട്ട പൊലീസുകാരി സൗമ്യയെ അജാസ് വിവാഹത്തിന് നിര്‍ബന്ധിച്ചിരുന്നതായി സൗമ്യയുടെ അമ്മയുടെ മൊഴി. അമ്മായയ ഇന്ദിരയാണ് ഇങ്ങനെ മൊഴി നല്‍കിയത്. ഇരുവര്‍ക്കിടയിലെ പണമിടപാടാണ് ആറ് വര്‍ഷത്തെ സൗഹൃദം വഷളാക്കിയതെന്നും ഒരു വര്‍ഷമായി അജാസില്‍ നിന്ന് നിരന്തരമായ സൗമ്യ ഭീഷണി നേരിട്ടിരുന്നതായുമാണ് അമ്മയുടെ മൊഴി.

“ഇരുവരും തമ്മില്‍ പണമിടപാട് ഉണ്ടായിരുന്നു. സൗമ്യ അജാസില്‍ നിന്ന് ഒന്നേക്കാല്‍ ലക്ഷം രൂപ വാങ്ങിരുന്നു. ഇത് തിരികെ നല്‍കാനാനൊരുങ്ങിയെങ്കിലും അജാസ് സ്വീകരിച്ചില്ല. തുടര്‍ന്ന് സൗമ്യ പണം അജാസിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചെങ്കിലും അജാസ് പണം തിരികെ സൗമ്യയുടെ അക്കൗണ്ടിലേക്ക് അയക്കുകയായിരുന്നു. തുടര്‍ന്ന് സൗമ്യയും ഞാനും എറണാകുളത്തെത്തി അജാസിനെ നേരില്‍ കണ്ട് പണം നല്‍കാന്‍ ശ്രമിച്ചു. എന്നാല്‍ അയാള്‍ പണം വാങ്ങാന്‍ തയ്യാറാകാതെ വിവാഹം ചെയ്യണമെന്ന ആവശ്യം മുന്നോട്ട് വെയ്ക്കുകയായിരുന്നു”- സൗമ്യയുടെ അമ്മ ഇന്ദിര മാധ്യമങ്ങളോട് പറഞ്ഞു.

അജാസ് ഇതിന് മുമ്പും വീട്ടിലെത്തി സൗമ്യയെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നും അമ്മ വ്യക്തമാക്കി. സൗമ്യയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തുമെന്നും അജാസ് ഭീഷണിപ്പെടുത്തിയിരുന്നു. അജാസില്‍ നിന്ന് ഭീഷണിയുണ്ടെന്ന് വള്ളിക്കുന്നം എസ്.ഐയെ സൗമ്യ മൂന്ന് മാസം മുമ്പ് അറിയിച്ചിരുന്നു. അജാസന്റെ ഫോണ്‍ ബ്ലോക്ക് ചെയ്ത ശേഷം മറ്റു നമ്പറുകളില്‍ നിന്ന് ഫോണ്‍ വിളിച്ച് അജാസ് ഭീഷണിപ്പെടുത്തുമായിരുന്നുവെന്നും അവര്‍ പറഞ്ഞു.