ആസൂത്രിതമായ ആക്രമണം; വിദ്യയുടെ കൈകള്‍ വെട്ടിമാറ്റിയത് അഞ്ചുവയസുകാരനായ മകന്റെ മുന്നിലിട്ട്

പത്തനംതിട്ടയില്‍ വിദ്യക്കെതിരെ ഭര്‍ത്താവ് സന്തോഷ് നടത്തിയത് ് ആസൂത്രിത വധശ്രമമെന്നും അക്രമം അഞ്ചുവയസുകാരനായ മകന്റെ മുന്നിലായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. സന്തോഷ് സംശയരോഗിയാണെന്നും മുന്‍പും വിദ്യയെ ക്രൂരമായ രീതിയില്‍ ആക്രമിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

പ്രതി സന്തോഷിനെ പൊലീസ് തെളിവെടുപ്പിനെത്തിച്ചു. അതേസമയം, പത്തനംതിട്ടയില്‍ ഭര്‍ത്താവ് വെട്ടിമാറ്റിയ വിദ്യയുടെ കൈകള്‍ തുന്നിച്ചേര്‍ത്തു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ വിദ്യയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍ പറഞ്ഞു.

കുടുംബകലഹത്തെ തുടര്‍ന്ന് വിദ്യയും സന്തോഷും അകന്നുകഴിയുകയായിരുന്നു. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ വിദ്യയെ ഭര്‍ത്താവ് ആക്രമിച്ചത്. കലഞ്ഞൂരിലെ വീട്ടില്‍ അതിക്രമിച്ചുകയറിയാണ് വിദ്യയെ സന്തോഷ് പരിക്കേല്‍പ്പിച്ചത്.

വിദ്യയുടെ ഒരു കൈ മുട്ടിന് താഴെയും മറ്റൊരു കൈപ്പത്തിയും അറ്റു. വിദ്യയുടെ മുടിയും മുറിച്ചു. തടയാനെത്തിയ വിദ്യയുടെ പിതാവ് വിജയന് നേരേയും ആക്രമണമുണ്ടായി. വടിവാളുപയോഗിച്ച് വിജയന്റെ പുറത്ത് സന്തോഷ് പരിക്കേല്‍പ്പിച്ചു. ആക്രമണത്തിന് ശേഷം സ്ഥലത്ത് നിന്ന് സന്തോഷ് ഓടിരക്ഷപ്പെടുകയായിരുന്നു.

വിദ്യയേയും വിജയനേയും തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഏതാനും ദിവസങ്ങളായി വിദ്യയെ ആക്രമിക്കാന്‍ സന്തോഷ് പദ്ധതിയിട്ടിരുന്നുവെന്ന് പോലീസ് പറഞ്ഞു.