വിമാനത്തിലെ പ്രതിഷേധം; വ്യക്തിവിരോധമല്ല കാരണം, പ്രതികള്‍ ആയുധം കരുതിയിരുന്നില്ലെന്ന് ഹൈക്കോടതി

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധം നടത്തിയ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ജാമ്യ ഉത്തരവിലെ വിവരങ്ങള്‍ പുറത്ത്. പ്രതിഷേധക്കാര്‍ ആയുധം കൈവശം കരുതിയിരുന്നില്ല. വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷമാണ് പ്രതിഷേധിച്ചത്. സംഭവത്തിന് പിന്നില്‍ മുഖ്യമന്ത്രിയോടുള്ള വ്യക്തി വിരോധമല്ലെന്നും കോടതി നിരീക്ഷിച്ചു.

വിമാനത്തില്‍ നടന്ന സംഭവത്തെ കുറിച്ച് എയര്‍പോര്‍ട്ട് മാനേജര്‍ ആദ്യം നല്‍കിയ റിപ്പോര്‍ട്ടില്‍ വാക്കുതര്‍ക്കം എന്നുമാത്രമാണ് ഉണ്ടായിരുന്നത്.പിന്നീട് നല്‍കിയ റിപ്പോര്‍ട്ടിലാണ് മുദ്രാവാക്യം വിളിച്ചിരുന്നു എന്ന കാര്യം പറഞ്ഞിരിക്കുന്നത് എന്നും കോടതി വ്യകത്മാക്കിയിട്ടുണ്ട്. ഇന്നാണ് മൂന്ന് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ജാമ്യം അനുവദിച്ചത്.

അറസ്റ്റിലായ ഫര്‍സിന്‍ മജീദിനും നവീന്‍ കുമാറിനുമാണ് കോടതി ജാമ്യം അനുവദിച്ചത്. പ്രതിയായ സുജിത് നാരായണന് മുന്‍കൂര്‍ ജാമ്യവും അനുവദിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. ജൂണ്‍ 12നു മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന ഇന്‍ഡിഗോ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തപ്പോഴാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചത്.

മുഖ്യമന്ത്രിയെ സ്പര്‍ശിക്കുകയോ അടുത്ത് പോകുകയോ ചെയ്തിട്ടില്ല. യാത്രക്കാര്‍ക്ക് പുറത്തിറങ്ങാനായി വാതില്‍ തുറന്നപ്പോള്‍ ആണ് മുദ്രാവാക്യം വിളിച്ചത്. ആക്രോശിക്കുകയോ കയ്യില്‍ ആയുധം കരുതുകയോ ചെയ്തിരുന്നില്ല. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പാഞ്ഞടുത്ത് തങ്ങളെ ആക്രമിക്കുകയായിരുന്നു എന്നുമാണ് പ്രതികള്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഗണ്‍മാനും മര്‍ദ്ദിച്ചു. വധശ്രമം നിലനില്‍ക്കില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.