'സർക്കാരിന് കോടതിയില്‍ പോകാന്‍ ഗവര്‍ണറുടെ സമ്മതം വേണ്ട'; ജനാധിപത്യത്തിൽ നടക്കാൻ പാടില്ലാത്തതാണ് ഗവർണറുടെ ഇടപെടലെന്ന് കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് ഗവര്‍ണര്‍  രാഷ്ട്രീയ വക്താവിനെ പോലെ പെരുമാറുന്നെന്ന് മുസ്ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംപി. “പൗരത്വ പ്രതിഷേധമോ വാർഡ് വിഭജനമോ എന്തായാലും ജനാധിപത്യ ഇടത്തിൽ നടക്കാൻ പാടില്ലാത്തതാണ് ഗവർണറുടെ ഇടപെടലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ വിഷയം വരുമ്പോൾ സർക്കാരിന് കോടതിയിൽ പോവാം, അതിന് ഗവർണറുടെ സമ്മതം ആവശ്യമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

രാഷ്ട്രത്തിന്റെ അധിപർ ജനങ്ങളാണ്. പൗരത്വവിഷയത്തില്‍ പഞ്ചാബ് ഗവൺമെന്‍റടക്കം കോടതിയിൽ പോവുകയാണ്, അത് പാടില്ലെന്ന് അവിടത്തെ ഗവർണർക്ക് പറയാനാവില്ല. സർക്കാരാണ് തീരുമാനമെടുക്കണ്ടത്, ഗവർണറല്ല. സർക്കാരും ജനങ്ങളുമാണ് അധിപര്‍. വിഷയം സർക്കാർ ഇടപെട്ട് തന്നെ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read more

പ്രശ്നാധിഷ്ഠിത വിഷയങ്ങളിൽ ഒരുമിച്ച് നിൽക്കാമെന്ന് ഡിവൈഎഫ്ഐയും യൂത്ത് ലീഗും ഒരുമിച്ച് കണ്ണൂരില്‍ സമരം സംഘടിപ്പിച്ചതിനെ കുറിച്ച് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. “പൗരത്വ പ്രതിഷേധത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ഇടതു മുന്നണി തുനിയരുത്.  കേന്ദ്രത്തിൽ കോൺഗ്രസാണ് പ്രധാനമായും പ്രതിഷേധിക്കുന്നത്. കേരളത്തിൽ മാത്രം പ്രതിഷേധിച്ച് ചാമ്പ്യന്മാരാവാൻ ഇടതുമുന്നണി നോക്കണ്ട, രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചാൽ ഇടത് പക്ഷത്തിന് തന്നെ വീഴ്ച പറ്റും. എന്‍പിആറിനെയും എന്‍ആര്‍സിയെയും കുറിച്ച് ആഭ്യന്തര മന്ത്രിയും പ്രധാനമന്ത്രിയും വ്യത്യസ്ഥ അഭിപ്രായങ്ങൾ പറഞ്ഞ് ആശയക്കുഴപ്പമുണ്ടാക്കി”.  ഗവൺമെന്റിന്റെ നിലപാട് എന്താണെന്ന് കോടതിയിൽ പറയണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.