പാലായില്‍ നിഷ ജോസ് കെ. മാണി സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചാരണം തള്ളി പി. ജെ. ജോസഫ്

പാലായില്‍ നിഷ ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചാരണം തള്ളി പി ജെ ജോസഫ്. യുഡിഎഫ് യോഗം ഇന്ന് ചേരാനിരിക്കെ സ്ഥാനാര്‍ത്ഥിയെ ജോസഫ് തന്നെ തീരുമാനിക്കുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്.

പാലാ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരളാ കോണ്‍ഗ്രസിലെ തര്‍ക്കം അതിരൂക്ഷമായി. മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന സീറ്റില്‍ നിഷ ജോസ് കെ മാണിയെ മത്സരിപ്പിക്കാനാണ് ജോസ് കെ മാണി പക്ഷത്തിന്റെ നീക്കം. എന്നാല്‍ അത്തരം വാര്‍ത്തകള്‍ തള്ളിയ പി ജെ ജോസഫ് തീരുമാനമെടുക്കുന്നത് താനായിരിക്കുമെന്ന് പ്രഖ്യാപിച്ചു. കെ എം മാണിയുടെ കുടുംബത്തില്‍നിന്ന് സ്ഥാനാര്‍ത്ഥി വേണമെന്ന് നിര്‍ബന്ധമില്ല. വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ പാര്‍ട്ടി തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ നാലാം തിയതിയോടെ ആരാകും സ്ഥാനാര്‍ത്ഥിയെന്ന കാര്യത്തില്‍ തീരുമാനമാകുമെന്ന് ജോസഫ് പറഞ്ഞു.

ഇരുപക്ഷവും കടുത്ത നിലപാട് സ്വീകരിച്ചതോടെ യുഡിഎഫ് നേതൃത്വം ആശങ്കയിലാണ്. പരസ്പരം പോരടിച്ച് സിറ്റിംഗ് സീറ്റ് കളഞ്ഞു കുളിക്കരുതെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അടക്കം യുഡിഎഫ് ജോസ് പക്ഷത്തിന് അനുകൂല നിലപാട് സ്വീകരിച്ചതില്‍ പി ജെ ജോസഫ് പക്ഷത്തിന് അമര്‍ഷമുണ്ട്.

ഇരുപക്ഷവും സീറ്റിന് അവകാശവാദം ഉന്നയിക്കുമ്പോള്‍ സമവായ ഫോര്‍മുല എന്താകണമെന്ന പ്രശ്‌നം യുഡിഎഫിലും വലുതാവുകയാണ്. മറുവശത്ത് പാലാ സീറ്റ് സിപിഎം ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങള്‍ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി തള്ളി. കഴിഞ്ഞ തവണ മാണിയോട് 4703 വോട്ടിന് പോരാടി തോറ്റ മാണി സി കാപ്പന്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് സാധ്യത. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി ബിജെപിയും ചര്‍ച്ച തുടങ്ങി. ജില്ലാ പ്രസിഡന്റ് എന്‍ ഹരിയുടെ പേര് സജീവ പരിഗണനയിലുണ്ട്. അതേസമയം എന്‍ഡിഎ ആവശ്യപ്പെട്ടാല്‍ മത്സരിക്കാമെന്ന് പി സി തോമസും വ്യക്തമാക്കിയിട്ടുണ്ട്.