ഒടുവിൽ ദുരന്ത തീവ്രത കേന്ദ്രത്തിന് മനസിലായതായി മുഖ്യമന്ത്രി; ആശ്രിതർക്ക് സഹായധനം ഒന്നിച്ചു നൽകും

സംസ്ഥാനത്ത് കനത്ത നാശനഷ്ടങ്ങൾ വരുത്തിയ ഓഖി ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് സഹായധനം ഒന്നിച്ചു നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 1843 കോടി അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെതായി മുഖ്യമന്ത്രി അറിയിച്ചു. ഓഖി ദുരന്ത പശ്ചാത്തലത്തിൽ ചേർന്ന മന്ത്രി സഭാ തീരുമാനം മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

കൂടാതെ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ കൂടി അനുവദിച്ചതായും ആ തുക ഉടൻ ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളം നേരിട്ട ദുരന്ത തീവ്രത കേന്ദ്രത്തിന് മനസ്സിലായതായി മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോൾ മൊത്തം 20 ലക്ഷം രൂപയാണ് സഹായധനമായി നൽകുന്നത്. ഇതിനു പുറമെയാണ് പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ നൽകാമെന്ന് ഇപ്പോൾ അറിയിച്ചിട്ടുള്ളത്. ക്ഷേമനിധി അംഗത്വം ഇല്ലാത്തവർക്കും സഹായം നൽകും. ഇതിനായി ഗുരുതര പരിക്കേറ്റവർക്ക് മെഡിക്കൽ ബോർഡ് പറഞ്ഞാൽ സഹായം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വീട് നഷ്ടപ്പെട്ടവർക്ക് ലൈഫ് പദ്ധതി പ്രകാരം പകരം വീട് നിർമിച്ചു നൽകും. എന്നാൽ ഒരു പ്രശ്നം ബാക്കി നിൽക്കുന്നത്, കടലിൽ പോയവരെ കുറിച്ച് ഇപ്പോഴും ഒരു വിവരവും ഇല്ല എന്നുള്ളതാണ്. ആളുകളെ കണ്ടെത്താനുള്ള ശ്രമം തുടരണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി തെരച്ചിൽ തുടരേണ്ട സാധ്യത ഉണ്ടെന്നാണ് ഇന്നലെ വിളിച്ചപ്പോളും കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമൻ പറഞ്ഞതായി  മുഖ്യമന്ത്രി പറഞ്ഞു. മത്സ്യ തൊഴിലാളികളുടെ സുരക്ഷയ്ക്ക് വേണ്ടി കുറച്ച് നിർദ്ദേശങ്ങൾ കഴിഞ്ഞ മന്ത്രി സഭയിൽ തന്നെ തീരുമാനമായതാണ്. ഇനി മുതൽ കടലിൽ പോകുന്ന തൊഴിലാളികൾ ഫിഷറീസ് വകുപ്പ് തയ്യാറാക്കുന്ന രജിസ്റ്ററിൽ വിവരങ്ങൾ നല്ക്ണം, ബോട്ടിൽ ജിപിഎസ് സംവിധാനം ഏർപ്പെടുത്തണം. ഇതിനായി സംസ്ഥാന ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് ചുമതല നൽകിയിട്ടുണ്ട്.

തീര ദേശ പോലീസ് സേന നവീകരിച്ച് പ്രത്യേക ഒഴിവുകൾ നികത്താനും യോഗത്തിൽ ധാരണയായതായി മുഖ്യമന്ത്രി അറിയിച്ചു. ഇതിനായി മത്സ്യത്തൊഴിലാളികൾക്ക് മുൻഗണന നൽകും. പ്രസ് ക്ലബ് അംഗങ്ങളും ഭാരവാഹികളും ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കുന്നതിൽ ഒരുമിച്ചു നിൽക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.