പിണറായിയുടെ രീതികള്‍ അംഗീകരിക്കാനാവില്ല; സുരക്ഷയുടെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് എതിരെ ഉമ്മന്‍ ചാണ്ടി

അസാധാരണ സുരക്ഷ ഏര്‍പ്പെടുത്തുന്ന പിണറായി വിജയന്റെ രീതികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. പൊതുജനങ്ങളെ മാസ്‌ക് പോലും ധരിക്കാന്‍ അനുവദിക്കാതെ ബുദ്ധിമുട്ടിക്കുകയാണ്. സുരക്ഷയുടെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് അനുവദിക്കാനാകില്ല. ഇക്കാര്യത്തില്‍ സമരം ഇതേ രീതിയില്‍ തുടരണമോ എന്ന് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ ആര്‍ക്കും അനുവാദമില്ല എന്നത് നിര്‍ഭാഗ്യകരമാണ്. കൊടിയില്ലെങ്കില്‍ ഉടുപ്പൂരി കാണിക്കും എന്ന ചിന്ത കൊണ്ടാണ് കറുത്ത വസ്ത്രം പോലും ധരിക്കാന്‍ അനുവദിക്കാത്തത്. ഈ മനോഭാവം പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാഷണല്‍ ഹെറാള്‍ഡ് കേസ് കെട്ടിച്ചമച്ചതാണ്. കേസിലെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ തങ്ങള്‍ക്ക് രണ്ടു നിലപാടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അതേസമയം പിണറായി വിജയന്റെ കണ്ണൂരിലെ പരിപാടിയില്‍ കറുത്ത മാസ്‌ക് ധരിക്കുന്നതിനോ കറുത്തനിറത്തിലുള്ള വസ്ത്രം ധരിക്കുന്നതിനോ വിലക്കില്ല. എന്നാല്‍ കരിങ്കൊടി പ്രതിഷേധം തടയുന്നതിനായി കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ഗസ്റ്റ് ഹൗസില്‍ നിന്നും മുഖ്യമന്ത്രി ഒന്‍പത് മണിയോടെ തളിപ്പറമ്പിലേക്ക് എത്തും. 10.30ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്‍ഡ് ലീഡര്‍ഷിപ്പ് കോളേജ് ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ പൊതുപരിപാടിയെ തുടര്‍ന്ന് തളിപ്പറമ്പ് മന്ന മുതല്‍ പൊക്കുണ്ട് വരെ രാവിലെ 9 മുതല്‍ ഉച്ചക്ക് 12 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് പിണറായി വിജയന്‍ കണ്ണൂരിലെത്തിയത്.

Read more

സുരക്ഷക്രമീകരണങ്ങളുടെ ഭാഗമായി പൊലീസിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് കണ്ണൂരിലെ സ്വന്തം വീട്ടില്‍ താമസിക്കാതെ ഗസ്റ്റ് ഹൗസിലാണ് കഴിഞ്ഞത്.അതേസമയം കഴിഞ്ഞ ദിവസം മലപ്പുറത്തും കോഴിക്കോടും മുഖ്യമന്ത്രിയുടെ യാത്രക്കിടെയില്‍ കരിങ്കൊടി പ്രതിഷേധവുമായി നിരവധി സംഘടനകള്‍ എത്തിയിരുന്നു. മുഖ്യമന്ത്രി എത്തുന്ന സ്ഥലങ്ങളില്‍ കനത്ത പ്രതിഷേധങ്ങളും അക്രമങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇതേതുടര്‍ന്ന് മുഖ്യമന്ത്രിയുള്ള ജില്ലയില്‍ പൊലീസ് മേധാവികള്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തും. മുഖ്യമന്ത്രിക്ക് ഒപ്പമുള്ള സ്ഥിരം സുരക്ഷാഗാര്‍ഡുകള്‍ക്ക് പുറമേ അധികമായി കമാന്‍ഡോകളെയും നിയോഗിച്ചിട്ടുണ്ട്.