പ്രതിപക്ഷ നേതാവിന് ആരോപണങ്ങൾ ഓരോന്നായി തെറ്റെന്ന് തെളിഞ്ഞതിന്റെ ജാള്യത; ചെന്നിത്തലയ്ക്ക് എതിരെ മുഖ്യമന്ത്രി

സർക്കാരിനെതിരെ നടത്തുന്ന ആരോപണങ്ങൾ എല്ലാം തെറ്റാണെന്ന് തെളിഞ്ഞതിന്റെ ജാള്യതയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിൽ കോവിഡ് പ്രതിസന്ധി തുടങ്ങിയ കാലം മുതൽ പ്രതിപക്ഷ നേതാവ് നിരവധി ആരോപണങ്ങൾ ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം നിർത്തണമെന്ന് പറഞ്ഞു. ആരോ​ഗ്യമന്ത്രിക്ക് മീഡിയാ മാനിയ ആണെന്ന് ആരോപിച്ചു.

അമേരിക്കൻ, രാജസ്ഥാൻ രീതിയാണ് ഇവിടെ വേണ്ടെന്ന് പറഞ്ഞു, 80 ലക്ഷം റേഷൻ കാർഡ് ഉപയോക്താക്കളുടെ വിവരം ചോർത്തുന്നു എന്ന് പ്രചരിപ്പിച്ചു. എസ്എസ്എൽസി പ്ലസ് ടു പരീക്ഷ നടത്തരുതെന്നും നടത്തുന്നവർക്ക് ഭ്രാന്താണെന്നും ഉള്ള പ്രതിപക്ഷ നേതാവിന്റെ ആരോണങ്ങൾ ഓരോന്നായി എണ്ണി പറഞ്ഞാണ് മുഖ്യമന്ത്രിയുടെ മറുപടി.

മുഖ്യമന്ത്രി എന്ന പദത്തിനോട് പ്രതിപക്ഷ നേതാവിന് എന്തോ പ്രശ്നം ഉണ്ടോ എന്ന ചോദ്യമാണ് മുഖ്യമന്ത്രി ഉയർത്തിയത്. യുഡിഎഫിലെ പ്രശ്നങ്ങൾ തന്നെ ചാരി ഉന്നയിക്കേണ്ടതില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി.

കോവിഡിൻറെ തുടക്കം മുതൽ താൻ വാർത്താസമ്മേളനം നടത്തുന്നുണ്ട്. അന്നൊക്കെ ഇത്തരം ആരോപണങ്ങളിൽ നിന്ന് താൻ ഒഴിഞ്ഞു മാറുകയാണ് ചെയ്യാറുള്ളത്. പ്രതിപക്ഷ നേതാവിൻറെ ആരോപണങ്ങൾ പൊയ് വെടികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.