ഹെലികോപ്ടര്‍ യാത്രയെ ന്യായീകരിച്ച് മുഖ്യമന്ത്രി; 'താന്‍ മോഷണം നടത്തിയെന്ന മട്ടിലാണ് ചിലര്‍ പ്രചാരണം നടത്തുന്നത്'

ഓഖി ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് ഹെലികോപ്ടര്‍ യാത്ര നടത്തിയ സംഭവത്തെ് ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. താന്‍ മോഷണം നടത്തിയെന്ന മട്ടിലാണ് ചിലര്‍ പ്രചാരണം നടത്തുന്നത്. ഓഖി ദുരന്ത ബാധിതരെ സന്ദര്‍ശിക്കാനെത്തിയ കേന്ദ്രസംഘത്തെ കണ്ടില്ലെങ്കില്‍ അതാവും പിന്നീട് ആക്ഷേപം. ഹെലികോപ്റ്ററില്‍ മാത്രമല്ല, മുഖ്യമന്ത്രിയും മന്ത്രിമാരും കാറില്‍ യാത്ര ചെയ്താലും ചെലവു വഹിക്കുന്നതു സര്‍ക്കാരാണ്. എന്നാല്‍ ഏതു കണക്കില്‍നിന്നാണ് ഇതെന്ന് ഒരു മന്ത്രിമാരും അന്വേഷിക്കാറില്ല. അതെല്ലാം ഉദ്യോഗസ്ഥരുടെ ചുമതലയാണ്. ഇത്തരം കാര്യങ്ങള്‍ അന്വേഷിക്കലല്ല തന്റെ പണിയെന്നും പിണറായി പറഞ്ഞു. ഇടുക്കി സിപിഎം ജില്ലാസമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

മുന്‍ മുഖ്യമന്ത്രിയും ഇത്തരത്തില്‍ ഇടുക്കിയിലേക്ക് യാത്ര നടത്തിയിരുന്നു. സുഹൃത്തുക്കള്‍ ഇക്കാര്യം അറിഞ്ഞിരിക്കണം. താന്‍ ഹെലികോപ്ടറില്‍ യാത്ര ചെയ്തതില്‍ വിവാദത്തിന്റെ ആവശ്യമില്ല. സാധാരണ നടക്കുന്ന കാര്യങ്ങളാണ് ഇവയെല്ലാം. ഇനിയും ഇത്തരം യാത്രകള്‍ വേണ്ടിവരും.

തനിക്ക് സഞ്ചരിക്കാനുള്ള ഹെലികോപ്റ്ററിന്റെ വാടക നല്‍കുന്നത് ദുരിതാശ്വാസ ഫണ്ടില്‍നിന്നാണെന്ന് അറിഞ്ഞിരുന്നില്ല. എന്നാല്‍ അറിഞ്ഞില്ലെന്നു പറഞ്ഞ് ഒഴിയാന്‍ കഴിയുന്ന പദവിയലല്ലോ താന്‍ വഹിക്കുന്നതെന്നും അദേഹം പറഞ്ഞു.