'ജാഗ്രത വേണം'; ജലീലിനെ വിളിച്ചുവരുത്തി മുഖ്യമന്ത്രിയുടെ നിർദേശം 

എആർ നഗർ ബാങ്ക് ക്രമക്കേടിൽ ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെ കെ ടി ജലീലിനെ മുഖ്യമന്ത്രി വിളിച്ചുവരുത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. പ്രസ്‍താവന നടത്തുമ്പോള്‍ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി ജലീലിനോട് പറഞ്ഞു. എന്നാൽ ഇ.ഡി അന്വേഷണം താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ജലീല്‍ പറഞ്ഞു. ചന്ദ്രിക കേസിലെ പരാതിക്കാരൻ താനല്ലെന്നും ജലീല്‍ വ്യക്തമാക്കി.

അതേസമയം ചന്ദ്രികയുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ തെളിവുകള്‍ കൈമാറാന്‍ ജലീല്‍ ഇന്ന് ഇ.ഡിക്ക് മുന്നില്‍ ഹാജരാകും. ഇ.ഡി നോട്ടീസ് അനുസരിച്ചാണ് ഹാജരാകുന്നത്. കേസില്‍ ഏഴ് തെളിവുകള്‍ നല്‍കുമെന്നും ജലീല്‍ പറഞ്ഞു.

കഴിഞ്ഞയാഴ്ച കൊച്ചിയിലെ ഓഫീസിൽ ഹാജരായി ജലീൽ നൽകിയ മൊഴിയുടെ തുടർച്ചയായിട്ടാണ് വീണ്ടും വിളിപ്പിച്ചിരിക്കുന്നത്. ഇ.ഡി കൂടുതല്‍ വിശദാംശങ്ങളും തെളിവുകളും ആവശ്യപ്പെട്ടിട്ടുണ്ടെന്ന ജലീല്‍ അന്ന് തന്നെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തെളിവുകള്‍ നല്‍കാനായി ജലീല്‍ ഇന്ന് ഇ.ഡിക്ക് മുന്നിലെത്തുന്നത്.

ജലീലിന്‍റെ ഇ.ഡി അനുകൂല നിലപാടിൽ സിപിഎമ്മിനുള്ളത് കടുത്ത അതൃപ്തിയാണ്.  സഹകരണമേഖലയിൽ കടന്നുകയറാൻ കേന്ദ്ര ഏജൻസിക്ക് ജലീൽ വഴിയൊരുക്കിയെന്നാണ് പ്രധാന വിമർശനം.  ജലീൽ ഏറ്റെടുത്ത് ഉന്നയിച്ചത് എആർ നഗർ ബാങ്കിലെ സഹകരണ വകുപ്പിന്‍റെ ആഭ്യന്തര പരിശോധനാ റിപ്പോർട്ടാണ്. പക്ഷെ എല്ലാം കുഞ്ഞാലിക്കുട്ടിയുമായുള്ള പോരെന്ന നിലയ്ക്ക് കണ്ട് അവഗണിക്കുകയാണ് സിപിഎം.

കേന്ദ്ര ഏജൻസികൾക്ക് എതിരെ പാർട്ടി സമരമുഖം തുറക്കുമ്പോഴുള്ള ജലീലിന്‍റെ നീക്കങ്ങൾ ശരിയായില്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ ആയിരുന്നു മുഖ്യമന്ത്രിയുടെ പരസ്യമായ പരിഹാസം.