കേരളത്തില്‍ ബി.ജെ.പിക്ക് സീറ്റ് ലഭിക്കാത്തതിനു കാരണം എല്‍.ഡി.എഫിന്റെ രാഷ്ട്രീയ നിലപാടുകള്‍: പിണറായി വിജയന്‍

കേരളത്തില്‍ പാര്‍ട്ടി നേരിട്ട കനത്ത പരാജയം പ്രതീക്ഷിച്ചതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനിടയാക്കിയ സാഹചര്യങ്ങള്‍ പരിശോധിക്കുമെന്ന് പറഞ്ഞ അദ്ദേഹം കേരളത്തില്‍ ബിജെപിക്ക് സീറ്റ് ലഭിക്കാത്തത് എല്‍ഡിഎഫിന്റെ രാഷ്ട്രീയ നിലപാടുകള്‍ മൂലമാണെന്നും ചുണ്ടിക്കാട്ടി.

“ബിജെപി സര്‍ക്കാരിനെതിരായുള്ള ശക്തമായ വികാരം സംസ്ഥാനത്ത് തിരഞ്ഞെടുപ്പിലുടനീളം പ്രതിഫലിച്ചിരുന്നു. ഇത്തരമൊരു വികാരം സംസ്ഥാനത്ത് ഉയര്‍ത്തിയെടുക്കുന്നതിന് എല്‍ഡിഎഫിന്റെ പ്രചാരണങ്ങളും ഇടപെടലുകളുമാണ് പ്രധാനമായും ഇടയാക്കിയത്. ബിജെപിക്ക് കേരളത്തില്‍ സീറ്റൊന്നും ലഭിക്കാത്ത സാഹചര്യം രൂപപ്പെടാന്‍ ഇടയാക്കിയത് എല്‍ഡിഎഫിന്റെ ഈ രാഷ്ട്രീയ നിലപാടുകളാണ്.”

“ബിജെപി സര്‍ക്കാരിനെതിരെയുള്ള കേരള ജനതയുടെ എതിര്‍പ്പ് കോണ്‍ഗ്രസിന് അനുകൂലമായി മാറുന്ന സ്ഥിതിയാണ് കേരളത്തില്‍ ഉണ്ടായത്. ഇതിന്റെ കാരണങ്ങള്‍ വിശദമായി പരിശോധിച്ച് മുന്നോട്ടു പോകുമെന്നും പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ 20 സീറ്റുകളില്‍ 19 ഇടത്തും കോണ്‍ഗ്രസ് മുന്നേറിയപ്പോള്‍ ആലപ്പുഴ മാത്രമാണ് എല്‍ഡിഎഫിനൊപ്പം നിന്നത്.