മൂന്നു മുന്നണികളെയും വെല്ലുവിളിച്ച് പി.സി. ജോര്‍ജ് പത്തനംതിട്ടയില്‍ മത്സരിക്കും; 20 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് ജനപക്ഷം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഇരുപത് മണ്ഡലങ്ങളിലും ജനപക്ഷം പാര്‍ട്ടി മത്സരിക്കുമെന്ന് പി.സി ജോര്‍ജ്. പത്തനംതിട്ടയില്‍ ജനപക്ഷം ചെയര്‍മാന്‍ പിസി ജോര്‍ജ് എംഎല്‍എ നേരിട്ട് മത്സരത്തിനിറങ്ങുമെന്നും ജനപക്ഷം പറഞ്ഞു. കോട്ടയത്ത് ചേര്‍ന്ന ജനപക്ഷം എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് എല്ലാ മണ്ഡലത്തിലും മത്സരത്തിനിറങ്ങാന്‍ തീരുമാനിച്ചത്. കോട്ടയത്ത് പിജെ ജോസഫ് മത്സരിക്കുകയാണെങ്കില്‍് പിന്തുണ നല്‍കുമെന്ന് പിസി ജോര്‍ജ് പറഞ്ഞു.

കോണ്‍ഗ്രസുമായി സഹകരിക്കാന്‍ നേരത്തെ താത്പര്യമറിയിച്ചിരുന്നുവെങ്കിലും അവര്‍ മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് പിസി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിനെ മത്സരിപ്പിക്കണം എന്ന ആവശ്യം ജനപക്ഷം എക്‌സിക്യൂട്ടീവില്‍ ഉയര്‍ന്നിട്ടുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ഒമ്പതംഗ സമിതിയേയും എക്‌സിക്യൂട്ടീവ് കമ്മിറ്റി ചുമതലപ്പെടുത്തിയിട്ടുണ്ട്.

കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ ശക്തമായ മത്സരം കാഴ്ചവെയ്ക്കാന്‍ സിപിഎം. ജില്ലാ സെക്രട്ടറി വി.എന്‍. വാസവനെ ഇറക്കിയാണ് മണ്ഡലം തിരിച്ചുപിടിക്കാന്‍ സിപിഎം ശ്രമിക്കുന്നത്. മല്‍സരിക്കാന്‍ താല്‍പര്യമില്ലെന്ന വാസവന്റെ വാദം അംഗീകരിക്കാതെ മല്‍സരിക്കണമെന്ന് സിപിഎം പാര്‍ലമെന്റ് കമ്മിറ്റി നിര്‍ദേശിച്ചു. ഇതോടെ അപ്രതീക്ഷിതമായി സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ ഇടംപിടിച്ച സിന്ധുമോള്‍ ജേക്കബിന്റെ സാധ്യത ഇല്ലാതായെന്നാണ് റിപ്പോര്‍ട്ട്. കോട്ടയത്ത് വിജയസാധ്യത വാസവനെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തല്‍. വനിതയെ പരിഗണിക്കുന്ന സാഹചര്യത്തില്‍ ഉഴവൂര്‍ പഞ്ചായത്ത് അംഗം സിന്ധുമോള്‍ ജേക്കബിനെ പരിഗണിക്കാമെന്നാണ് സിപിഎം പറയുന്നത്.

പത്തനംതിട്ടയില്‍ ആറന്മുള എംഎല്‍എ വീണാ ജോര്‍ജും എറണാകുളത്ത് മുന്‍ എം പിയും ജില്ലാ സെക്രട്ടറിയുമായ പി രാജീവും ചാലക്കുടിയില്‍ സിറ്റിംഗ് എം പി ഇന്നസെന്റും മത്സരിക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തിരിക്കുന്നത്.