ബല്‍റാമിന് പിസി ജോര്‍ജ്ജിന്റെ മറുപടി; 'മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാന്‍ എന്ത് വിവരക്കേടും വിളിച്ചു പറയുന്ന മാനസിക നില ഒഴിവാക്കണം'

മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാന്‍ എന്ത് വിവരക്കേടും വിളിച്ചു പറയുന്ന മാനസിക നില ഒഴിവാക്കാന്‍ ബല്‍റാമിനെപോലുള്ള ശ്രമിക്കണമെന്ന് പി.സി ജോര്‍ജ്ജ് എം.എല്‍.എ. എ.കെ.ജിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ വി.ടി ബല്‍റാം എം.എല്‍.എയക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് പി.സി ജോര്‍ജ്ജ് സൗത്ത്‌ലൈവിനോട് പ്രതികരിച്ചത്.

എ.കെ.ജിയെപ്പോലെ കേരള രാഷട്രീയത്തിലെ മുതിര്‍ന്ന നേതാക്കളെക്കുറിച്ച് ഇത്തരത്തില്‍ പ്രസ്താവനനടത്തി വിവാദമുണ്ടാക്കുന്നത് ഗുണകരമാണോ എന്ന് ചര്‍ച്ച ചെയ്യണം. എ.കെ.ജി കേവലം കമ്മ്യൂണിസ്റ്റ് നേതാവ് മാത്രമല്ല, സാധാരണക്കാരുടെ കര്‍ഷക ബന്ധുകൂടിയാണ് എ.കെ.ജിയെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.

ഫാദര്‍ വടക്കന്‍ നടത്തിയ കര്‍ഷക സമരവും എ.കെ.ജയും തമ്മിലുള്ള ബന്ധം അറിയാത്തവര്‍ ആരും തന്നെയുണ്ടാവില്ല. വളരെയേറെ നന്മനിറഞ്ഞ ആ മനുഷ്യനെ മരണശേഷവും ഇത്തരത്തില്‍ വേട്ടയാടുന്നത് ശരിയല്ല. ബല്‍റാമിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത് പക്വതിയില്ലാത്ത വാക്കുകളാണ്. അത്തരം ചര്‍ച്ചകള്‍ കേരളത്തിന് ആവശ്യമില്ലെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.