പത്തനംതിട്ടയില്‍ സസ്‌പെന്‍സ് നിലനിര്‍ത്തി ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക; തര്‍ക്കങ്ങള്‍ തുടര്‍ന്നാല്‍ ജില്ലയിലെ ഫലത്തെ ബാധിക്കുമെന്ന് ദേശീയ നേതൃത്വത്തോട് ആര്‍.എസ്.എസ്

പത്തനംതിട്ടയിലെ സ്ഥാനാര്‍ഥി ആരാണെന്ന് ഉറപ്പിക്കാതെ ബിജെപി രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. ഇന്ന് പുലര്‍ച്ചെ ഒരുമണിയ്ക്കാണ് ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി 36 മണ്ഡലങ്ങളിലെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയത്. ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ കേരളത്തില്‍ പത്തനംതിട്ട മാത്രം ഒഴിച്ചിട്ടിരുന്നു. രണ്ടാംഘട്ടത്തില്‍ പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നായിരുന്നു ബിജെപി നല്‍കിയിരുന്ന വിശദീകരണം.

പത്തനംതിട്ട സീറ്റില്‍ അനിശ്ചിതത്വം തുടരുന്നതിനെതിരെ ആര്‍എസ്എസ് രംഗത്തുവന്നു. തര്‍ക്കങ്ങള്‍ തുടര്‍ന്നാല്‍ പത്തനംതിട്ടയിലെ ഫലത്തെ ബാധിക്കുമെന്ന് ബി.ജെ.പി ദേശീയ നേതൃത്വത്തോട് ആര്‍.എസ്.എസ് ആശങ്ക പ്രകടിപ്പിച്ചു. എത്രയും പെട്ടെന്ന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് പ്രചരണം തുടങ്ങണമെന്നും ആര്‍.എസ്.എസ് ആവശ്യപ്പെട്ടു.

പാര്‍ട്ടി സംസ്ഥാന ഘടകത്തിലും പത്തനംതിട്ട വിഷയത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്. സ്വാഭാവിക കാലതാമസമെന്ന് ചില നേതാക്കള്‍ വിശദീകരിക്കുമ്പോള്‍ മറ്റുചിലര്‍ അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുന്നുണ്ട്. ശബരിമല പ്രശ്‌നം വോട്ടാക്കി മാറ്റുക എന്ന ലക്ഷ്യത്തിലാണ് പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്റെ പേരില്‍ ആര്‍.എസ്.എസ് ഉറച്ച് നിന്നത്. എന്നാല്‍ നായര്‍ സമുദായത്തെ അവഗണിച്ചെന്ന പ്രശ്‌നമുയര്‍ന്നതോടെയാണ് പ്രഖ്യാപനം നടക്കാതായത്.

പ്രശ്‌നം നേതാക്കള്‍ മുന്‍കയ്യെടുത്ത് പരിഹരിക്കണമെന്നാണ് ആര്‍.എസ്.എസ് നിര്‍ദ്ദേശം. സോഷ്യല്‍ മീഡിയയിലൂടെ തര്‍ക്കങ്ങള്‍ കൂടുതല്‍ രൂക്ഷമാകുന്നതിന് കാരണം നേതാക്കളുടെ നിലപാടാണെന്നും ആര്‍.എസ്. എസിന് പരാതിയുണ്ട്.