കേരളത്തില്‍ വോട്ടിംഗ് ശതമാനത്തിലും നേട്ടമില്ല, 'സുവര്‍ണാവസരം' മുതലാക്കാനാകാതെ ബി.ജെ.പി

  • 2019ല്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്വന്തമാക്കിയ ആകെ വോട്ട് : 3,171,792 (16%)
  • 2016 നിയമസഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്വന്തമാക്കിയ ആകെ വോട്ട്: 2,962,631 (15.10%)

ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ കേരളത്തില്‍ അകൗണ്ട് തുറക്കാനാകാതെ പോയ എന്‍ഡിഎയ്ക്ക് വോട്ടിംഗ് ശതമാനത്തിലും കാര്യമായ വര്‍ദ്ധനയില്ല. ശബരിമല വിഷയം “സുവര്‍ണാവസരമാക്കി” ഹിന്ദു ധ്രുവീകരണത്തിന് ശ്രമിച്ച ബിജെപിയ്ക്ക് 2016ലെ നിയമസഭ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കാര്യമായ നേട്ടമുണ്ടാക്കാനായിട്ടില്ല.

2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ 30 ലക്ഷത്തോളം വോട്ടും 15 ശതമാനത്തിലധികം വോട്ടിംഗ് ശതമാനവും സ്വന്തമാക്കിയിരുന്നു. ഒ രാജഗോപാലിനെ നേമത്ത് വിജയിപ്പിക്കാനും ബിജെപിയ്ക്കായി.

എന്നാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പെത്തിയപ്പോള്‍ ഒരാളെയും വിജയത്തിലെത്തിക്കാനായില്ലെന്ന് മാത്രമല്ല വോട്ടിംഗ് ശതമാനത്തില്‍ നാമമാത്ര വര്‍ദ്ധന മാത്രമാണ് എന്‍ഡിഎയ്ക്ക് ഉണ്ടായിരിക്കുന്നത്. 3,171,792 ലക്ഷം വോട്ടുകളാണ് 20 ലോക്സഭ മണ്ഡലങ്ങളില്‍ നിന്നും എന്‍ഡിഎയ്ക്ക് സ്വന്തമാക്കാനായത്.

ഇതില്‍ 2,635,810 വോട്ടും നേടിയത് ബിജെപിയാണ്. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 12.9 ശതമാനം വരുമിത്. (സോഴ്‌സ്: തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റ്). ഇതുകൂടാതെ എന്‍ഡിഎ സഖ്യകക്ഷിയായി മത്സരിച്ച ബിഡിജെഎസ് നാല് മണ്ഡലങ്ങളില്‍ നിന്ന് 3,80,847 വോട്ടും കേരള കോണ്‍ഗ്രസ് തോമസ് വിഭാഗം കോട്ടയത്ത് നിന്ന് 1,55,135 വോട്ടും കരസ്ഥമാക്കി. ഇതോടെ എന്‍ഡിഎയുടെ വോട്ടിംഗ് ശതമാനം ഏതാണ്ട് കഷ്ടി 16 ശതമാനത്തിലൊതുങ്ങും.

എന്‍ഡിഎയെ സംബന്ധിച്ച് കേരളത്തില്‍ കിട്ടാവുന്ന ഏറ്റവും വലിയ തിരിച്ചടികളിലൊന്നാണ് വോട്ടിംഗ് ശതമാനത്തിലെ ഈ കിതപ്പ്. ഇത്തവണ 20 ശതമാനം വോട്ടെങ്കിലും നേടുമെന്നായിരുന്നു തിരഞ്ഞെടുപ്പിന് ശേഷവും ബിജെപിയുടെ വിലയിരുത്തല്‍. ഇതിനാണ് കനത്ത പ്രഹരമേറ്റിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുമടക്കം വലിയ പ്രചാരണ കോലാഹലമാണ് ഈ തിരഞ്ഞെടുപ്പ് കാലത്ത് ശബരിമല മുന്‍നിര്‍ത്തി ബിജെപി നടത്തിയത്. മാത്രമല്ല ഗവര്‍ണര്‍ പദവി രാജി വെച്ചെത്തിയ കുമ്മനം രാജശേഖരന്‍, സുരേഷ് ഗോപി, കെഎസ് രാധാകൃഷ്ണന്‍, കെ സുരേന്ദ്രന്‍ അടക്കം ഒരുപിടി പ്രമുഖരെ മത്സരിച്ച് പരമാവധി വോട്ടുകള്‍ സമാഹരിക്കാനും ബിജെപി ശ്രമിച്ചിരുന്നു. എന്നാല്‍ അതൊന്നും ഫലവത്തായിട്ടില്ലെന്നാണ് വോട്ടിംഗ് ശതമാനത്തില്‍ ബിജെപിയുടെ ഈ കിതപ്പ് സൂചിപ്പിക്കുന്നത്.