പാലിയേക്കര ടോള്‍ പ്ലാസയില്‍ വീണ്ടും ജീവനക്കാരുടെ ഗുണ്ടായിസം; ട്രാക്ക് തെറ്റിച്ചതിന് ദമ്പതികള്‍ക്കു നേരെ കയ്യേറ്റവും അസഭ്യവും, ഫോണ്‍ എറിഞ്ഞ് തകര്‍ത്തു

പാലിയേക്കര ടോള്‍ പ്ലാസയില്‍ വീണ്ടും ജീവനക്കാരുടെ അതിക്രമം. ട്രാക്ക് തെറ്റിച്ചു കയറിയതിന് സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ക്ക് നേരെ ജീവനക്കാരുടെ കയ്യേറ്റവും അസഭ്യവര്‍ഷവും. നെന്മണിക്കര വെളിയത്തുപറമ്പില്‍ വിമല്‍ (40), ഭാര്യ തനൂജ (37) എന്നിവരെയാണ് അക്രമിച്ചത്. ഇവരുടെ ഫോണും ജീവനക്കാര്‍ എറിഞ്ഞു തകര്‍ത്തു.

പരിക്കേറ്റ ദമ്പതിമാര്‍ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. നടത്തറ പഞ്ചായത്തില്‍ വിഇഒയായ ഭാര്യയെ ഓഫീസിലാക്കാന്‍ പോവുകയായിരുന്നു വിമല്‍. വാഹനക്കുരുക്കില്‍ പെട്ടതോടെ ഒഴിഞ്ഞു കിടന്ന ഫാസ്ടാഗ് ട്രാക്കിലൂടെ കടന്നതാണ് പ്രശ്നത്തിനു കാരണം. മുന്നില്‍ പോയിരുന്ന ഇരുചക്രവാഹനങ്ങള്‍ക്കു പിന്നാലെ ഫാസ്ടാഗ് ട്രാക്കില്‍ കടന്നതായിരുന്നു ഇവര്‍.

ട്രാക്ക് തെറ്റിച്ചു വരുന്നവരെയെല്ലാം ടോള്‍ ബൂത്തിനു സമീപത്തു നിന്ന ജീവനക്കാരന്‍ അസഭ്യം പറഞ്ഞിരുന്നുവെന്നു വിമല്‍ പറയുന്നു.സ്‌കൂട്ടറിനു പിന്നിലിരുന്ന തനൂജയെ വലിച്ചിറക്കാന്‍ ജീവനക്കാര്‍ ശ്രമം നടത്തിയതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമെന്ന് വിമല്‍ പറയുന്നു.

ഇത് ചോദ്യം ചെയ്തതോടെ അസഭ്യ വര്‍ഷമായി. തുടര്‍ന്നു വാക്കേറ്റവും കയ്യേറ്റവും നടന്നു. ടോള്‍ പ്ലാസയിലെ കൂടുതല്‍ ജീവനക്കാരും നാട്ടുകാരും പ്രശ്നത്തില്‍ ഇടപെട്ടതോടെ സംഘര്‍ഷമായി. ഇതിനിടെ വിമലിന്റെ മൂക്കിനും തനൂജയുടെ കൈക്കും തോളെല്ലിനും പരുക്കേറ്റു.

തുടര്‍ന്നു നാട്ടുകാര്‍ തന്നെ വിമലിനേയും ഭാര്യയേയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. അതേസമയം, വിമല്‍ ഹെല്‍മറ്റുകൊണ്ട് അടിച്ചുവെന്നാരോപിച്ചു ടോള്‍ പ്ലാസയിലെ ജീവനക്കാരനും ചികിത്സ തേടി. ഇവരുടെ പരാതിയില്‍ ദമ്പതിമാര്‍ക്കെതിരെയും പുതുക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്.